ആറാട്ടുപുഴയിൽ ഷിഗല്ല രോഗബാധ; 100 പേർ ചികിത്സയിൽ: സ്കൂൾ തുറക്കുന്നത് നീട്ടി

ആലപ്പുഴ : ആറാട്ടുപുഴയിൽ ഷിഗല്ല രോഗം വ്യാപിക്കാൻ ഇടയായ സാഹചര്യം കണ്ടെത്താനായില്ല. മലിനജലത്തിൽനിന്നാണോ ഭക്ഷണത്തിൽനിന്നാണോ രോഗം ഉണ്ടായതെന്ന് വേർതിരിച്ച് അറിയാൻ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനകളിൽ സാധിച്ചില്ല. ജല അതോറിറ്റിയുടെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ ഇതിൽനിന്നാണോ ഷിഗെല്ല പിടിപെടാൻ കാരണമെന്ന് വ്യക്‌തമല്ല.
വയറിളക്കവും ഛർദിയും ബാധിച്ച് ഇതുവരെ നൂറോളം പേർ ചികിത്സതേടി. ഇവർ എല്ലാവരും നിരീക്ഷണത്തിലാണ്. ഇതിൽ 15 പേരുടെ മലത്തിന്റെ സാന്പിളുകൾ അയച്ചതിൽ നാലുപേരുടെ പരിശോധനാഫലമാണ് ലഭിച്ചത്. ഇവർക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. 11 പേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്. എല്ലാവരുടെയും രോഗലക്ഷണങ്ങൾ ഒന്നുതന്നെയായതിനാൽ ഷിഗല്ലയ്‌ക്കുള്ള ചികിത്സയാണ് നൽകുന്നത്.
ഷിഗല്ലയെത്തുടർന്ന് ആറാട്ടുപുഴ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും അങ്കണവാടികളും തുറക്കുന്നത് ജൂൺ ഒന്നുമുതൽ 15 ദിവസത്തേക്ക് നീട്ടി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെയും ജില്ലാ മെഡിക്കൽ ഓഫീസറുടെയും ശുപാർശ പരിഗണിച്ചാണ് കലകറുടെ തീരുമാനം.










0 comments