മേപ്പാടി കാട്ടാന ആക്രമണം
തീരുമാനം എടുക്കാൻ 10 ദിവസം വേണം; നഷ്ടപരിഹാരം നൽകാൻ സാങ്കേതിക വശങ്ങളുണ്ടെന്ന് വനംമന്ത്രി

വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ, കാട്ടാന ആക്രമണത്തില്‍ മരിച്ച ജെസി
തിരുവനന്തപുരം: മേപ്പാടി കാട്ടാന ആക്രമണത്തിൽ തീരുമാനം എടുക്കാൻ പത്ത് ദിവസം വേണ്ടി വരുമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വയനാട് മേപ്പാടിയിലുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പുത്തുമല സ്വദേശി ജെസിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ചില സാങ്കേതിക വശങ്ങളുണ്ടെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
വളരെ സങ്കീർണമായ വിഷയമായി നിലനിൽക്കുകയാണ്. മുൻകാലങ്ങളിൽ വിഷയത്തിൽ കുറെയധികം നടപടികൾ എടുത്തിട്ടുണ്ട്. പ്രാഥമികമായി ലഭിച്ച വിവരത്തിൽ സോളാർ ഫെൻസിങ് ഉള്ള മേഖലയിൽ ആണ് കാട്ടാന ആക്രമണം നടന്നത്. യുഡിഎഫ് സർക്കാർ വന്നിട്ട് ഒരാഴ്ച ആയൊള്ളൂ. മൂന്ന് തരത്തിൽ ഈ വിഷയത്തെ അഭിമുഖീകരിക്കാൻ തീരുമാനം എടുത്തിട്ടുണ്ട്. 100 ദിവസം പ്രോഗാം തയ്യാറാക്കുകയാണ്. അതോടൊപ്പം തന്നെ മാർച്ചിൽ തന്നെ ചെയ്ത് തീർക്കേണ്ട കാര്യങ്ങളുമുണ്ട്. എഴ് മണിയായപ്പോഴേയ്ക്കും സംഭവത്തിന്റെ വിവരം ലഭിച്ചു. ഉദ്യോഗസ്ഥർക്ക് സ്ഥലത്ത് പോകാനുള്ള നിർദേശം നൽകുകയും ചെയ്തു. ഇപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ മാത്രമെ ചെയ്യാൻ സാധിക്കുകയൊള്ളൂവെന്നും വനംമന്ത്രി പറയുന്നു.
എന്തുകൊണ്ടാണ് മൃഗങ്ങൾ ഇങ്ങനെ ഇറങ്ങുന്നതെന്ന ശാസ്ത്രീയ പഠനം മുൻ സർക്കാരിന്റെ കൈവശം ഇല്ല. മൃഗങ്ങളുടെ എണ്ണത്തിന്റെ പെരുപ്പമാണോ, അവിടെ ഭക്ഷ്യവസ്തുക്കളുടെ പോരായ്മയാണോ കുടിവെള്ളത്തിന്റെ പോരായ്മയാണോ എന്താണ് ഇതിനെ പ്രേരിപ്പിക്കുന്നത് എന്നുള്ള പഠനം ഇല്ല. അടിയന്തിരമായി റിപ്പോർട് തയ്യാറാക്കാനും നിർദേശം നൽകിയതായും അദേഹം പറഞ്ഞു. കൂടാതെ എവിടെ മൃഗങ്ങളെ കണ്ടാലും തന്നെ അറിയിക്കണമെന്ന പ്രത്യേക നിർദേശവും കൈമാറിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ജെസിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ചില സാങ്കേതിക വശങ്ങളുണ്ട്. വനംവകുപ്പ് നൽകുന്ന തുക, എസ്ഡിആർഎഫിൽ നിന്ന് കൊടുക്കുന്ന വേറെ തുക, ഇങ്ങനെ പലതായി തരംതിരിച്ചിരിക്കുകയാണ്. അതെല്ലാം ഏകോപിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ട് വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. മേപ്പാടിയിൽ ഭർത്താവ് ഷാജിക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെയായിരുന്നു കാട്ടാന ആക്രമണമുണ്ടായത്. ഷാജിക്കും കാട്ടാന ആക്രമണത്തിൽ പരിക്കേറ്റു. മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. പ്രദേശത്ത് കാട്ടാന ശല്യം പതിവാകുകയാണെന്നും, ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു.









0 comments