വീണ്ടും ഇടഞ്ഞ് ശശി തരൂർ; മഹാപഞ്ചായത്തിൽ രാഹുൽഗാന്ധി തഴഞ്ഞു; കോൺഗ്രസ് നേതൃത്വം അവഗണിക്കുന്നുവെന്ന് പരാതി

തിരുവനന്തപുരം: കോൺഗ്രസ് അവഗണിച്ചുവെന്ന് പരാതിയുമായി കോൺഗ്രസ് പ്രവർത്തക സമിതിഅംഗവും മുതിർന്ന നേതാവുമായ ശശി തരൂർ എംപി. ദില്ലിയിലെ നിർണായക യോഗത്തിലും എംപി പങ്കെടുത്തില്ല. മഹാപഞ്ചായത്തിൽ രാഹുൽഗാന്ധി തഴഞ്ഞു എന്നാണ് പുതിയ പരാതി.
കോൺഗ്രസിനെ വെട്ടിലാക്കുന്ന നടപടികൾ തരൂർ തുടരുന്നത് അവസാനിപ്പിക്കാൻ ഇതുവരെയും നേതൃത്വത്തിന് ആയിട്ടില്ല.
മോദിയെ അനുകൂലിച്ചും കോൺഗ്രസിലെ കുടുംബവാഴ്‌ചയെ എതിർത്തും മുമ്പും തരൂർ പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ട്. നെഹ്‌റു കുടുംബത്തെ നേരിട്ട് ആക്രമിച്ചതുൾപ്പടെയുള്ള വിഷയങ്ങളിൽ തരൂരിന്റെ അഭിപ്രായങ്ങൾ വിവാദമായിരുന്നു. സ്ഥാനാർഥിയുടെ യോഗ്യത കുടുംബപ്പേര് മാത്രമാകുകയാണ്. മണ്ഡലത്തിലെ ജനങ്ങളോട് ഇവർ ഫലപ്രദമായി ഇടപെടാറില്ല. കുടുംബാധിപത്യം പുലർത്തുന്നവർക്ക് പ്രകടനം മോശമായാൽ ജനങ്ങളോട് കണക്ക് പറയേണ്ട ആവശ്യവുമില്ല. കുടുംബാധിപത്യത്തിന് അപ്പുറം കഴിവിനെ പരിഗണിക്കുന്ന രീതി വരണം. കുടുംബാധിപത്യം അവസാനിപ്പിക്കാൻ നിയമപരമായ പരിഷ്‌കരണംകൂടി വേണം– തരൂർ ആവശ്യപ്പെട്ടിരുന്നു.
അടിയന്തരാവസ്ഥക്കാലത്തെ ക്രൂരത വിവരിച്ചും വിമർശിച്ചും തരൂർ എഴുതിയ ലേഖനം കോൺഗ്രസിനെ ഉലച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിലുൾപ്പെടെ മോദിയെയും കേന്ദ്രസർക്കാരിനെയും പുകഴ്‌ത്തിയ തരൂരിന്റെ നിലപാട് കോൺഗ്രസിനുള്ളിൽ തന്നെ ആശയക്കുഴപ്പം സൃഷ്‌ടിച്ചു. ഓപ്പറേഷൻ സിന്ദൂർ വിദേശരാജ്യങ്ങളോട് വിശദീകരിക്കാനുള്ള സംഘത്തിൽ തരൂരിനെ കേന്ദ്രസർക്കാർ ഉൾപ്പെടുത്തുകയും ചെയ്തു. മല്ലികാർജുൻ ഖാർഗെയെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാർഥിയാക്കിയപ്പോൾ, സ്വയം സ്ഥാനാർഥിയായും തരൂർ കോൺഗ്രസിനെ ഞെട്ടിച്ചതാണ്.
ഇന്ത്യയിലെ മാവോയിസ്റ്റ് ഭീഷണി മോദി ഫലപ്രദമായി നേരിട്ടുവെന്ന് പ്രൊജക്റ്റ് സിൻഡിക്കറ്റിൽ തരൂർ ലേഖനം എഴുതിയതും വിവാദമായിരുന്നു. എന്നാൽ നേതൃത്വം ഇതുവരെയും തരൂർ കോൺഗ്രസിനെ വെട്ടിലാകുന്ന നടപടി സ്വീർകരിച്ചിട്ടും വിശദീകരണം തേടിയിട്ടില്ല. കോൺഗ്രസിനും ബിജെപിക്കുമിടയിലെ പാലമാണ് തരൂർ എന്ന വിമർശനവും ഉയർന്നിരുന്നു.










0 comments