സംഘർഷ സ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്ന് ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡ്
print edition പൊളിഞ്ഞു, പൊലീസിനെതിരെ ഷാഫിയുടെ കള്ളക്കഥ

കോഴിക്കോട്
പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട്, പൊലീസിനെതിരെ ഷാഫി പറമ്പിൽ എംപി വാർത്താസമ്മേളത്തിൽ ഉന്നയിച്ച കള്ളം അപ്പാടെ പൊളിഞ്ഞു. പേരാന്പ്രയിലെ പരിപാടിയിൽ ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡ് മർദിച്ചെന്നും പൊലീസ് സേനയിൽനിന്ന് നേരത്തെ പിരിച്ചുവിട്ട ആളാണ് അഭിലാഷ് എന്നുമാണ് ഷാഫി മാധ്യമങ്ങളെ വിളിച്ചറിയിച്ചത്. ചിത്രങ്ങളും പത്രകട്ടിങ്ങുകളുമായെത്തി, ഞെട്ടിക്കുന്ന വിവരമെന്ന രീതിയിൽ പുറത്തുവിട്ട ആരോപണം നിമിഷങ്ങൾക്കകം ചീറ്റി. സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നും തന്നെ പിരിച്ചുവിട്ടിട്ടില്ലെന്നും ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡേവിഡ് മാധ്യമങ്ങളെ അറിയിച്ചതോടെ ഷാഫിയുടെ നുണ ബോംബ് നനഞ്ഞ പടക്കമായി.
2023 ജനുവരിമുതൽ മാഫിയാബന്ധം ആരോപിച്ച് 22 മാസം സസ്‌പെൻഷനിലായിരുന്നുവെന്ന് അഭിലാഷ് ഡേവിഡ് ‘ദേശാഭിമാനി’യോട് പറഞ്ഞു.
അന്വേഷണം പൂർത്തിയായി. 2024 അവസാനം വടകരയിൽ ജോലിയിൽ തിരിച്ചെത്തി. നിലവിൽ വടകര കൺട്രോൾ റൂം ഇന്‍സ്പെക്ടറാണ്. സംഭവ ദിവസം വൈകിട്ട് നാലരമുതൽ പേരാന്പ്ര ബസ് സ്‌റ്റാൻഡ് ഭാഗത്താണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ‘‘സംഘർഷം നടക്കുന്ന ഭാഗത്തായിരുന്നില്ല എന്റെ ഡ്യൂട്ടി. പുറത്തുവിട്ട ചിത്രത്തിൽ മർദിക്കുന്നത് കറുത്ത ഹെൽമറ്റ് ധരിച്ചയാളാണ്. ഞാൻ ധരിച്ചിരുന്നത് കാക്കി ഹെൽമറ്റാണ്. ഞാൻ മർദിച്ചുവെന്ന ആരോപണം തെറ്റാണ്’’– അഭിലാഷ് പറഞ്ഞു.
സർക്കാരിനെ ആക്രമിക്കുകയായിരുന്നു ഷാഫി വാർത്താസമ്മേളനത്തിൽ ഉടനീളം. കുറ്റക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവെന്ന് പറയുന്ന സർക്കാർ അവരെ രഹസ്യമായി തിരിച്ചെടുക്കുകയാണ് എന്നായിരുന്നു ആരോപണം. മാധ്യമ വാർത്തകളുടെ ചിത്രങ്ങൾമാത്രം കാണിച്ച്, ഒൗദ്യോഗിക രേഖകൾ ഒന്നുമില്ലാതെയായിരുന്നു ഷാഫിയുടെ വാർത്താസമ്മേളനം. പൊലീസ് ആസൂത്രിതമായാണ് ആക്രമിച്ചതെന്നും ആരോപിച്ചു. വാർത്താസമ്മേളനം കഴിഞ്ഞ് നിമിഷങ്ങൾക്കകം ആരോപണങ്ങളുടെ മുനയൊടിച്ച് അഭിലാഷ് വസ്തുതകളുമായി രംഗത്തുവന്നു.









0 comments