ഉയർന്നുപാറി തൂവെള്ളക്കൊടി; ആരോഗ്യ സർവകലാശാലയിൽ എസ്എഫ്ഐ മുന്നേറ്റം; അരാഷ്ട്രീയ കോട്ടകൾ തകർത്തു

മഞ്ചേരി മെഡിക്കൽ കോളേജിൽ എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് ഉജ്വലവിജയം. നോമിനേഷൻ പൂർത്തികരിച്ചപ്പോൾ തന്നെ വിവിധ ക്യാമ്പസുകളിൽ എസ്എഫ്ഐ വിജയം ഉറപ്പിച്ചിരുന്നു. 12ൽ ഏഴ് മെഡിക്കൽ കോളേജുകളിലും എസ്എഫ്ഐ യൂണിയൻ നേടി. മയക്കുമരുന്ന് മാഫിയ സംഘങ്ങളെ കൂട്ടുപിടിച്ചും അക്രമങ്ങൾ അഴിച്ചുവിട്ടും ക്യാമ്പസുകളെ കലാപഭൂമിയാക്കുന്ന കെഎസ്‌യു വലതുപക്ഷ ഫാസിസ്റ്റ് ക്രിമിനൽ സംഘങ്ങൾക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
23 വർഷങ്ങൾക്ക് ശേഷം കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് എസ്എഫ്ഐ പിടിച്ചെടുത്തു. നാല് വർഷങ്ങൾക്ക് ശേഷം മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജ്, രണ്ട് വർഷങ്ങൾക്ക് ശേഷം കണ്ണൂർ പെരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജ്, ചരിത്രത്തിൽ ആദ്യമായി തൃശൂർ ഗവൺമെൻറ് മെഡിക്കൽ, തുടർച്ചയായി എതിരില്ലാതെ പാലക്കാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കൊല്ലം മെഡിക്കൽ കോളേജ്, ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജ് ഉൾപ്പടെ സംസ്‌ഥാനത്തെ ആരോഗ്യ സർവകലാശാലയ്ക്കു കീഴിലുള്ള ഭൂരിപക്ഷം കോളേജുകളിലും എസ്എഫ്ഐ തിളക്കമാർന്ന വിജയം നേടി. കോട്ടക്കൽ ആയുർവേദ കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. സി-മെറ്റ് കോളേജ് വർക്കല കെഎസ്‍യുവിൽനിന്നും തിരിച്ചു പിടിച്ചു, നേമം വിദ്യാധിരാജ കോളേജിൽ എസ്എഫ്ഐ വിജയിച്ചു.
എസ്എഫ്ഐയ്ക്ക് ഉജ്വല വിജയം സമ്മാനിച്ച വിദ്യാർഥികളെ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി പി എസ് സഞ്ജീവ് പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവർ അഭിവാദ്യം ചെയ്തു.










0 comments