കേരള, കണ്ണൂർ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ തേരോട്ടം; പൊളിടെക്നിക്കിലും മിന്നും വിജയം

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിച്ച കണ്ണൂർ എസ് എൻ കോളേജിലെ എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദം
തിരുവനന്തപുരം: കേരള, കണ്ണൂർ സർവ്വകലാശാലകളിലെ കോളജ് യൂണിയനുകളിലേക്ക് വെളളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വമ്പൻ വിജയം. ഭൂരിപക്ഷം കോളജുകളിലും പ്രധാന സീറ്റുകളിലടക്കം എസ്എഫ്ഐ സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുടെ എണ്ണത്തിലും എസ്എഫ്ഐയാണ് മുന്നിൽ. കണ്ണൂരിൽ 77 കോളജുകളിൽ 32 ഉം കേരളയിൽ 41 ഉം കോളജ് യൂണിയനുകളിൽ നേരത്തെ എതിരില്ലാതെ എസ്എഫ്ഐ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സംസ്ഥാനത്തെ പോളിടെക്നിക്കുകളിലെ യൂണിയൻ തെരഞ്ഞെടുപ്പിലും എസ്എഫ്ഐ വൻ വിജയം നേടി. സ്കൂൾ പാർലമെന്റുകളിലേക്ക് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിലും എസ്എഫ്ഐക്കായിരുന്നു മുൻതൂക്കം.
കേരള സർവകലാശാലയിൽ നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ 41 ഇടത്ത് എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ സർവകലാശാലയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന 77ൽ 32 ക്യാമ്പസിലും എസ്‌എഫ്‌ഐക്ക് എതിരുണ്ടായില്ല.
സർവകലാശാലകളിൽ സംഘപരിവാർ അജൻഡ നടപ്പാക്കുന്നതിനെതിരെ നടത്തിയ സമരങ്ങളിൽ കള്ളക്കേസെടുത്തും നുണക്കഥകൾ പ്രചരിപ്പിച്ചും എസ്എഫ്ഐയെ തളർത്താനുള്ള ശ്രമങ്ങൾക്കുള്ള തിരിച്ചടിയായി തെരഞ്ഞെടുപ്പുഫലം. സോഷ്യലിസമാണ് ഭാവി, മതനിരപേക്ഷതയാണ് കരുത്ത് എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.









0 comments