കാലടി സംസ്കൃത സര്‍വകലാശാലയില്‍ സമരം ചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റിൽ

എസ്എഫ്ഐ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നു
കാലടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാലടി സംസ്കൃത സർവകലാശാലയിൽ സമരം ചെയ്ത് എസ്എഫ്ഐ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാലടി സംസ്കൃത കോളേജിൽ പഠിക്കുന്ന ബേസിൽ സ്കറിയ, വിജിസ്ജോയ്, പെരുമ്പാവൂർ ചേലാമറ്റം സ്വദേശിയും പെരുമ്പാവൂർ തുരുത്തി പള്ളിശ്ശേരി സെൻ്റ് മേരീസ് കോളേജിൽ പഠിക്കുന്ന മെബിൻ ജോസ്, കിടങ്ങൂർ അങ്കമാലി സ്വദേശിയായ യദുകൃഷ്ണ വിനീഷ് (കാലടി ശ്രീശങ്ക കോളേജ്) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു അറസ്റ്റ്.
സംസ്കൃത സർവകലാശാലയിലെ ഗസ്റ്റ് അധ്യാപക നിയമനം സമയബന്ധിതമായി പൂർത്തിയാക്കുക, കോഴ്സ് പൂർത്തികരിച്ച വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റകൾ വിതരണം ചെയ്യുക, സർവകലാശാലയിലെ അടിസ്ഥന സൗകര്യങ്ങൾ വർധിപ്പിക്കുക, വൈസ് ചാൻസലറുടെ സേവനം അകാര്യക്ഷമമാക്കുക തുടങ്ങി 18 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വിദ്യാർഥി സമരം. എന്നാൽ സമരം ഒത്തുതീർപ്പാക്കാൻ തയ്യാറാകാതിരുന്ന വൈസ് ചാൻസലറെ വിദ്യാർഥികൾ ഉപരോധിച്ചിരുന്നു.
ഉപരോധസമരത്തിൽ പൊലീസിന്റെ കൃത്യനിർവ്വഹണത്തെ തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. വൈസ് ചാൻസലർ സിസ തോമസിന്റെ പരാതിയും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 4 വിദ്യാർഥികളുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 65 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വിദ്യാർഥികളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കാലടിയിൽ സിപിഐ എം പ്രതിഷേധം സംഘടിപ്പിക്കും.
അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കാൻ നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത വിസിയുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു 13 ന് വിദ്യാർഥികൾ ഉപരോധസമരം നടത്തിയത്. കഴിഞ്ഞ ഒരു മാസമായി വി സി സർവകലാശാലയിൽ എത്തിയിരുന്നില്ല. എന്നാൽ 13 ന് സിൻഡിക്കേറ്റിൽ പങ്കെടുക്കുവാൻ വിസി എത്തിയിരുന്നു. മടക്ക യാത്രയിൽ വിസിയെ വിദ്യാർഥികൾ തടയുകയായിരുന്നു. ഒടുവിൽ ചർച്ചയ്ക്ക് വിളിച്ചിരുന്നുവെങ്കിലും ഒന്നും കേൾക്കാൻ തയ്യാറാകാതെ പോയതായും വിദ്യാർഥികൾ ആരോപിച്ചു. സമരം ശക്തമാക്കുമെന്നും വിദ്യാർഥികൾ മുന്നറിയിപ്പ് നൽകുകയും ചെയ്തു. സർവകലാശാലയുടെ കവാടത്തിൽ പന്തൽ നിർമിച്ചാണ് സമരം.










0 comments