വിലക്കുകൾ വിലപ്പോയില്ല; ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് കണ്ണൂർ സർവകലാശാലയിൽ ഷീ ഫെസ്റ്റ് നടത്തി

കണ്ണൂർ സർവകലാശാലയിൽ നടന്ന ഷീ ഫെസ്റ്റ് പരിപാടിയിൽ ഐഷി ഘോഷ് സംസാരിക്കുന്നു
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ നിശ്ചയിച്ച ഷീ ഫെസ്റ്റ് തടയാനുള്ള വൈസ് ചാൻസലറുടെ നീക്കം പൊളിഞ്ഞു. എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സെമിനാർ ഹാളിൽവച്ച് തന്നെ വിദ്യാർഥി യൂണിയൻ പരിപാടി നടത്തി.
സംവാദങ്ങളെ ഭയക്കുന്നവരാണ് വിലക്കുകൾ ഏർപ്പെടുത്തിയതെന്ന് ഐഷി ഘോഷ് പറഞ്ഞു. ഇത്തരം അടിച്ചമർത്തലുകൾക്കെതിരായ പ്രതിരോധം ആളിപ്പടരണമെന്നും ഐഷി പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
പാലയാട് കാമ്പസിലെ സെമിനാർ ഹാളിൽ തിങ്കളാഴ്ച രാവിലെ പരിപാടി നടത്തുമെന്ന് വിദ്യാർഥി യൂണിയൻ മൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ ഞായർ ഏറെ വൈകി, രജസിട്രാറുടെയോ വി സിയുടെയോ അനുമതിയില്ലാത്തതിനാൽ പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് കാമ്പസ് ഡയറക്ടർ വിദ്യാർഥി യൂണിയന് ഇമെയിൽ അയച്ചു. കൊടിതോരണങ്ങളും ബാനറുകളും അടിയന്തരമായി മാറ്റണമെന്നും കാമ്പസ് ഡയറക്ടർ ആവശ്യപ്പെട്ടു.
സർവകലാശാല അധികൃതരുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് എസ്എഫ്ഐ അറിയിച്ചു. ഡൽഹി ജന്തർമന്തറിലെ യുവജന പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന ഐഷി ഘോഷ് വരുന്നതാണ് വി സിയെ ചൊടിപ്പിച്ചത്. വിദ്യാർഥി യൂണിയന് പരിപാടി നടത്താൻ മുൻകൂർ അനുമതി വേണ്ടെന്ന തീരുമാനം നേരത്തെ വി സിയുമായുള്ള ചർച്ചയിൽ എടുത്തതാണെന്നും, ഷീ ഫെസ്റ്റുമായി മുന്നോട്ടുപോകുമെന്നും എസ്എഫ്ഐ വ്യക്തമാക്കിയിരുന്നു.
തുടർന്ന് തിങ്കൾ രാവിലെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിപാടിക്ക് വി സി അനുമതി നിഷേധിച്ചതെന്ന് യൂണിയൻ ഭാരവാഹികൾ പ്രതികരിച്ചു.









0 comments