മാങ്കൂട്ടത്തിലിന്റെ ലൈംഗികചൂഷണം: പ്രിയങ്കയ്ക്കും എഐസിസിക്കും പരാതി നൽകി വനിതാ നേതാവ്

രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: സ്ത്രീപീഡന, ഗർഭഛിദ്ര പ്രേരണ ആരോപണങ്ങൾ നേരിടുന്ന കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഹൈക്കമാൻഡിന് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ ആണ് പരാതി നൽകിയത്. വിഷയത്തിൽ, ദേശീയതലത്തിൽ ഉള്ള വനിതാ നേതാക്കളെ ഉൾപ്പെടുത്തി സമഗ്രമായ അന്വേഷണം കോൺഗ്രസ് നടത്തണമെന്നും, ഇരകളാക്കപ്പെട്ടവരെ കണ്ടെത്തി അവരുടെ വിഷയം മനസിലാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. പ്രിയങ്കഗാന്ധി ഉൾപ്പടെയുള്ള എഐസിസി നേതൃത്വത്തിന് പരാതി നൽകിയെന്ന് സജന ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
രാഹുലിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് സജന നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് സൈബർസംഘം സജനക്കെതിരെ രൂക്ഷമായ അധിക്ഷേപപ്രചാരണമാണ് നടത്തുന്നത്. എന്നാൽ ഭീഷണികൾക്ക് പുല്ലുവിലയേ കൽപിക്കുന്നുള്ളൂവെന്ന് സജന പ്രതികരിച്ചു.
മുഖം മൂടി അണിഞ്ഞ ഒരു നേതാവിനാൽ ചതിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ മാനസിക പിരിമുറുക്കങ്ങളിൽ അവൾക്ക് ശക്തി പകരാൻ എനിക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്ത് പൊതുപ്രവർത്തനം ആണ്. കോൺഗ്രസിനെ പ്രതിരോധത്തിലാക്കാനല്ല, വിശ്വാസ്യത കൂട്ടാനാണ് ഞാൻ ശ്രമിക്കുന്നത്. മാങ്കൂട്ടത്തിലിനെതിരെ പാർടി നടപടി എടുത്തത് എന്തിനാണ്? ആരോപണങ്ങൾ ശരിയല്ല എങ്കിൽ, ശബ്ദം തന്റേത് അല്ല എങ്കിൽ എന്ത് കൊണ്ട് നിഷേധിക്കാനോ നിയമനടപടിക്കോ രാഹുൽ തയ്യാറാകുന്നില്ല? ആരോപണങ്ങൾ തെറ്റാണെങ്കിൽ ആ വാർത്തകൾ നൽകിയ മാധ്യങ്ങൾക്ക് എതിരെയെങ്കിലും നിയമ നടപടികൾ സ്വീകരിക്കാത്തത് എന്ത് കൊണ്ട്?- സജന ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.









0 comments