കോതമംഗലത്ത് കനത്തമഴ: മണികണ്ഠൻചാൽ ചപ്പാത്തും കുടമുണ്ടപാലവും മുങ്ങി; പൂയംകുട്ടി പുഴ കരകവിഞ്ഞു

മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായപ്പോൾ (ഇടത്), മതിൽ ഇടിഞ്ഞ് വീണ ഉരുളൻതണ്ണി അംഗൻവാടി (വലത്)
ജോഷി അറയ്ക്കൽ
Published on Aug 01, 2026, 12:39 PM | 1 min read
കോതമംഗലം: ശക്തമായ മഴയിൽ കോതമംഗലത്ത് വ്യാപകനാശനഷ്ടം. പൂയംകുട്ടി പുഴ കരകവിഞ്ഞൊഴുകുകയാണ്. കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായി. ബ്ലാവനയിൽ വെള്ളം ഉയർന്ന് ജങ്കാർ സർവ്വീസ് അസാധ്യമായതോടെ നിരവധി ആദിവാസി മേഖലകൾ ഒറ്റപ്പെട്ടു. ഉരുളൻതണ്ണിയിലും വെള്ളം ഉയർന്നുതുടങ്ങി.
ഉറിയംപെട്ടി, വെള്ളാരംകുത്ത്, വാരിയം ,കുഞ്ചിപ്പാറ, തലവച്ചപാറ, തേര തുടങ്ങിയ ഉന്നതികളും, മണികണ്ഠൻചാൽ, കല്ലേലിമേട് എന്നീ മലയോര ഗ്രാമങ്ങളും ഒറ്റപ്പെട്ടു. ഉരുളൻ തണ്ണിയിൽ വീടുകളുടെ മുറ്റത്തു വരെ വെള്ളം എത്തിയിട്ടുണ്ട്. ചിലയിടങ്ങളിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
ഉരുളൻതണ്ണി ഒന്നാംപാറയിൽ റോഡിൽ വെള്ളംകയറി. ഉരുളൻതണ്ണി അംഗൻവാടിയുടെ മതിൽ ഇടിഞ്ഞ് വീണു. മണികണ്ഠൻ ചാലിൽ റോഡിൽ വെള്ളം കയറി. കുട്ടമ്പുഴ, അട്ടിക്കളത്തും ഏതാനും വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുട്ടമ്പുഴ, അട്ടിക്കളത്ത് ജനവാസ കേന്ദ്രങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി.
വെള്ളി രാത്രിയുണ്ടായ ശക്തമായ മഴയിൽ അട്ടിക്കളത്ത് വീടുകളിലും പറമ്പുകളിലും വെള്ളം കയറി തുടങ്ങി. പുലർച്ചെ ശമിച്ച മഴ വീണ്ടും ശക്തമായിട്ടുണ്ട്. പല്ലാരിമംഗലം കൊടമുണ്ട പാലം പൂർണ്ണമായും മുങ്ങി. ഇടമലയാർ ഭൂതത്താൻകെട്ട് ഡാമുകളിൽ ജലവിതാനം ക്രമാതീതമായി ഉയർന്നിരിക്കുകയാണ്.










0 comments