ad
Deshabhimani

print edition ഡിജിറ്റൽ സർവേക്കിടെ വനത്തിലകപ്പെട്ട ഏഴംഗസംഘം സുരക്ഷിതമായി തിരിച്ചെത്തി

trucking

വനത്തിൽ അകപ്പെട്ട ഡിജിറ്റൽ സർവേ സംഘം രക്ഷപ്പെടുത്തിയ വനം റവന്യൂ ദൗത്യസംഘത്തോടൊപ്പം

വെബ് ഡെസ്ക്

Published on May 15, 2026, 12:00 AM | 1 min read

പേരാമ്പ്ര: പൂഴിത്തോട് കരിങ്കണ്ണി ഭാഗത്ത് ഡിജിറ്റൽ സർവേയ്ക്ക് പോയി വനത്തിലകപ്പെട്ട ഏഴംഗ സംഘം സുരക്ഷിതമായി തിരിച്ചെത്തി. വടകരയിൽനിന്നുള്ള ഡിജിറ്റൽ സർവേ സംഘത്തിൽപ്പെട്ട ഫസ്റ്റ് ഗ്രേഡ് സർവേയർ അരുൺ ഭരത്, സെക്കൻഡ്‌ ഗ്രേഡ് സർവേയർമാരായ പ്രശാന്ത്, അഖിൽ, ചെയിൻമാൻ സിബിൻലാൽ, പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റുമാരായ ബാലൻ, രവീന്ദ്രൻ, ഫോറസ്റ്റ് വാച്ചർ ഷാരോൺ എന്നിവരടങ്ങിയ സംഘത്തെയാണ് വ്യാഴം രാവിലെ പടിഞ്ഞാറത്തറക്കടുത്ത വനത്തിൽനിന്ന് പെരുവണ്ണാമൂഴിയിൽനിന്നും കൽപ്പറ്റയിൽനിന്നുമെത്തിയ വനംവകുപ്പ് അധികൃതരും റവന്യു അധികൃതരും സംയുക്തമായി രക്ഷപ്പെടുത്തിയത്.


കോഴിക്കോട്, വയനാട് ജില്ലാ അതിർത്തികളിൽ ഡിജിറ്റൽ സർവേ നടത്തുന്നതിനായാണ് ബുധൻ രാവിലെ ഏഴോടെ ഏഴംഗസംഘം പൂഴിത്തോടുനിന്ന്‌ വനത്തിലേക്ക് പുറപ്പെട്ടത്. വൈകിട്ട് 3.54 ഓടെ സംഘവുമായുള്ള ഫോൺ ബന്ധം നഷ്ടപ്പെട്ടു. വൈകിട്ട് വനം വകുപ്പിന്റെ കരിങ്കണ്ണി ചൂതുപാറയിലുള്ള ബേസ് ക്യാമ്പിലെത്തേണ്ടിയിരുന്ന സംഘം ഏറെനേരം കഴിഞ്ഞിട്ടും എത്താതായതോടെയാണ് വഴിതെറ്റി വനത്തിലകപ്പെട്ടതായി മനസ്സിലായത്. വനത്തിന്റെ ജില്ലാ അതിർത്തിയിലെ സർവേക്കല്ലുകൾ തിരഞ്ഞുനടക്കുന്നതിനിടയിലാണ് സംഘത്തിന് വഴിതെറ്റിയത്. തുടർന്ന് രാത്രിയിൽ വനംവകുപ്പ് അധികൃതർ നടത്തിയ തിരച്ചിൽ ഫലം കണ്ടില്ല. തുടർന്ന് വ്യാഴം രാവിലെ സംയുക്ത ദൗത്യസംഘമാണ് ഇവരെ കണ്ടെത്തി പടിഞ്ഞാറത്തറയിലെത്തിച്ചത്. ഇവരിൽ കാലിനുപരിക്കേറ്റ സർവേ സംഘാംഗം ആശുപത്രിയിൽ ചികിത്സ തേടി. പ്രാഥമിക ചികിത്സക്കുശേഷം വൈകിട്ട് സർവേ ടീം വടകരയിലേക്കും വനം വകുപ്പ് ജീവനക്കാർ പെരുവണ്ണാമൂഴിയിലും തിരിച്ചെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home