'അപകടം മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ വീട്ടിലായിരുന്നെങ്കിലോ?'; സർക്കാർ അനാസ്ഥയിൽ പൊട്ടിത്തെറിച്ച് കടലിൽ കാണാതായ ജോണിന്റെ കുടുംബം

തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കടലിൽ കാണാതായ പുല്ലുവിള സ്വദേശി ജോണിനായുള്ള തിരച്ചിൽ അനാഥയെന്ന് കുടുംബം. നേവി തിരച്ചിൽ നടത്തണമെന്നാണ് ആവശ്യമെന്നും എന്നാൽ അഞ്ചോ അഞ്ചിൽ കൂടുതലോ പേർ കടലിൽ അപകടത്തിൽപ്പെട്ടാൽ മാത്രമേ നേവിയോ കേന്ദ്രസർക്കാരോ ഇടപെടൂ എന്നാണ് അധികൃതർ പറയുന്നതെന്നും ജോണിന്റെ മകൾ പറഞ്ഞു. അപകടം മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ വീട്ടിലായിരുന്നെങ്കിൽ വെറുതെയിരിക്കുമോയെന്നും കുടുംബം ചോദിക്കുന്നു.
'അച്ഛനായുള്ള തിരിച്ചിൽ അഞ്ചു ദിവസമായി. മത്സ്യത്തൊഴിലാളികൾക്കുള്ള രക്ഷാപ്രവർത്തനം എവിടെ. മത്സ്യത്തൊഴിലാളികളെ എന്തിന് അവഹേളിക്കുന്നു. അവരിൽ നിന്ന് നികുതി വാങ്ങുന്നില്ലേ. അവർ പൗരന്മാരല്ലേ. രക്ഷാപ്രവർത്തനത്തെ പറ്റി ചോദിക്കുമ്പോൾ എത്രയും സിസ്റ്റമേയുള്ളൂ എന്നാണ് പറയുന്നത്. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി എത്രി കോടി രൂപയാണ് ബജറ്റിൽ മാറ്റിവെക്കുന്നത്. എതെല്ലാം എവിടെ. എഫ്ഐആർ മാത്രം എഴുതാനുള്ള ഓഫീസായി കോസ്റ്റ് ഗാർഡ് മാറുകയാണ്. വലിയ അനാസ്ഥയാണ് കാണിക്കുന്നത്'- ജോണിന്റെ മകൾ പറഞ്ഞു
മുതലപ്പൊഴിയിലും കോവളത്തും കടൽക്ഷോഭത്തെ തുടർന്ന് അപകടത്തിൽപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സർക്കാർ സംവിധാനങ്ങളെല്ലാം പാളിയതോടെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലും തിരച്ചിൽ നടക്കുകയാണ്.









0 comments