കടൽമണൽ ഖനനം ; പ്രതിരോധം തീർത്ത് കേരളം

തീരദേശ ഹർത്താലിനെത്തുടർന്ന് വിജനമായ കൊല്ലം തങ്കശേരി ഫിഷിങ് ഹാർബർ ഫോട്ടോ: എ ആർ അരുൺ രാജ്
തിരുവനന്തപുരം : കടൽതീരം തീറെഴുതാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് താക്കീതുനൽകി കേരളം. കടൽമണൽ ഖനനത്തിനെതിരേ മത്സ്യത്തൊഴിലാളി കോ–ഓഡിനേഷൻ കമ്മിറ്റി ആഹ്വാനംചെയ്‌ത തീരദേശ ഹർത്താൽ പൂർണം.
ബുധൻ രാത്രി 12 മുതൽ ആരംഭിച്ച സമരത്തിൽ കാസർകോടുമുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ മേഖല പൂർണമായും പങ്കുചേർന്നു. മത്സ്യ അനുബന്ധമേഖലയിലെ തൊഴിലാളികളും അണനിരന്നതോടെ മത്സ്യബന്ധന തുറമുഖങ്ങളും മീൻ മാർക്കറ്റുകളും അടഞ്ഞുകിടന്നു. പരമ്പരാഗത വള്ളങ്ങളും യന്ത്രവൽകൃത യാനങ്ങളും കടലിലിറങ്ങിയില്ല. എൽഡിഎഫ്, യുഡിഎഫ് മുന്നണികളിലെ പാർടികൾ, ലത്തീൻ സഭ, ധീവരസഭ, വിവിധ ജമാഅത്തുകൾ എന്നിവയും പിന്തുണയേകി.
സമരത്തിന് ഐക്യദാർഢ്യമേകി തീരമേഖലകളിലെ വ്യാപാരികൾ കടകളടച്ചിട്ടു. വിവിധ മേഖലാകേന്ദ്രങ്ങളിൽ ധർണയും പ്രതിഷേധ മാർച്ചും നടത്തി.
എറണാകുളം ജില്ലയിലെ പ്രധാന മത്സ്യക്കച്ചവടകേന്ദ്രമായ ഗോശ്രീ ജങ്‌ഷനിലെ എല്ലാ കടകളും അടഞ്ഞുകിടന്നു. മുനമ്പം പ്രധാന ഹാർബറും മിനി ഹാർബറും സ്‌തംഭിച്ചു. ഗോശ്രീ ജങ്‌ഷനിൽ നടത്തിയ പ്രതിഷേധയോഗം സിഐടിയു അഖിലേന്ത്യ കൗൺസിൽ അംഗം സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു.










0 comments