print edition സ്‌കൂളുകളുടെ ഫിറ്റ്നസ്: ജില്ലകളിൽ നോഡൽ ഓഫീസർമാരെ നിയമിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതിന് മുമ്പേ സ്‌കൂളുകളുടെ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ നടപടികൾ വേഗത്തിലാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനുമുന്നോടിയായി ഫിറ്റ്നസ് പരിശോധനയും സുരക്ഷാ മുൻകരുതലുകളും കാര്യക്ഷമമാക്കാൻ ജില്ലാതലത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കാൻ ഉന്നതതല ഉദ്യോഗസ്ഥ യോഗം തീരുമാനിച്ചു. ജില്ലാ കലക്ടറുടെ മേൽനോട്ടത്തിലാകും നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തുന്നത്. വിദ്യാഭ്യാസം, തദ്ദേശം, ആരോഗ്യം, ഫയർ ആൻഡ് റെസ്ക്യൂ, പൊതുമരാമത്ത് വകുപ്പുകളുടെ ഏകോപന ചുമതലയാണ് നോഡൽ ഓഫീസർമാർക്ക് ഉണ്ടാകുക.
നോഡൽ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളുകളിൽ നേരിട്ടെത്തി പരിശോധന നടത്തും. ഇതിനുള്ള മാർഗനിർദേശം ഏഴ് ദിവസത്തിനകം രൂപീകരിക്കും. മഴക്കാലത്തിന് മുമ്പേ എല്ലാ സ്കൂളുകളിലും സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
പ്രധാനമായും ശ്രദ്ധിക്കേണ്ടവ
• പഴക്കവും ബലക്ഷയമുള്ളതുമായ കെട്ടിടങ്ങൾ പരിശോധിച്ച്, അറ്റകുറ്റപ്പണികൾ ആവശ്യമുള്ളവ വേഗത്തിൽ തീർപ്പാക്കണം. ഉപയോഗശൂന്യമായ കെട്ടിടങ്ങൾ കുട്ടികൾ പ്രവേശിക്കാത്ത വിധം അടച്ചിടണം.
• സ്‌കൂൾ തുറക്കുന്നതിന് മുമ്പായി കിണറുകളും കുടിവെള്ള ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യണം. സ്കൂൾ പരിസരത്ത് കാടുപിടിച്ചു കിടക്കുന്ന ഭാഗങ്ങൾ വെട്ടിത്തെളിച്ച് ഇഴജന്തുക്കളുടെ ശല്യം ഇല്ലെന്ന് ഉറപ്പാക്കണം.
• ഇലക്ട്രിക്കൽ വയറിങ്ങും സ്വിച്ച് ബോർഡുകളും പ്രവർത്തനക്ഷമമാണെന്ന് ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെ സഹായത്തോടെ ഉറപ്പാക്കണം.
• അപകടാവസ്ഥയിലുള്ള മരങ്ങൾ, ചില്ലകൾ എന്നിവ വനംവകുപ്പിന്റെ അനുമതിയോടെ മുറിച്ചുനീക്കണം.
• സ്‌കൂൾ ബസുകളുടെ മെക്കാനിക്കൽ ഫിറ്റ്നസ് ഉറപ്പാക്കുന്നതിൽ മോട്ടോർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണം.










0 comments