print edition സേവ് ബോക്സ് ആപ് തട്ടിപ്പ് കേസ്: ജയസൂര്യക്ക് വീണ്ടും ഇഡി നോട്ടീസ്

കൊച്ചി: ഓൺലൈൻ ലേല ആപ്പായ സേവ് ബോക്സ് ആപ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. ജനുവരി ഏഴിന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നതാണ് ആവശ്യം. മൂന്നാംതവണയാണ് താരത്തെ ചോദ്യം ചെയ്യുന്നത്. ഭാര്യ സരിതയെയും ചോദ്യം ചെയ്‌തിരുന്നു.
സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസഡറാകാൻ ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ചോദ്യംചെയ്യൽ. അറസ്‌റ്റിലായ ആപ്പിന്റെ സ്ഥാപകൻ വിയ്യൂർ സ്വദേശി സ്വാതിക് റഹീമും ജയസൂര്യയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ചിരുന്നു. സരിതയുടെ അക്കൗണ്ടിലേക്കും പണം വന്നതായും സംശയിക്കുന്നു. സാമ്പത്തിക ഇടപാടിൽ വ്യക്തത വരാത്ത സാഹചര്യത്തിലാണ് ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് വിവരം.
സേവ് ബോക്സ് എന്ന പേരിൽ വിവിധയിടങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ തുടങ്ങാമെന്ന പേരിൽ കോടികൾ തട്ടിയെടുത്ത കേസിൽ സ്വാതിക്ക് റഹീമിനെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഷൊർണൂർ റോഡിലെ സേവ് ബോക്‌സ് ഡോട്ട് ഇൻ എന്ന സ്റ്റാർട്ടപ് കമ്പനിയുടെ പേരിൽ നിക്ഷേപങ്ങൾ സ്വീകരിച്ച് ഇയാൾ മുങ്ങുകയായിരുന്നു. ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ ഓൺലെെനായി കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലേലം ചെയ്ത് എടുക്കാനുള്ള സംവിധാനമാണ് സേവ് ബോക്സ് ആപ്പിൽ ഒരുക്കിയിരുന്നത്.










0 comments