സന്ദീപ് വാര്യർ ഇനി കോൺഗ്രസ് വക്താവ്

തിരുവനന്തപുരം > ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ കെപിസിസി ഔദ്യോഗിക വക്താവായി നിയമിച്ചു. വക്താക്കളുടെ പട്ടികയിൽ സന്ദീപിനെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉൾപ്പെടുത്തി.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായുള്ള തർക്കത്തിൽ ഉടക്കിനിന്ന സന്ദീപ് വാര്യരെ ജനറൽ സെക്രട്ടറി സ്ഥാനവും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വവും വാഗ്ദാനം ചെയ്‌താണ് കോൺഗ്രസിലെത്തിച്ചത്.
പുനഃസംഘടനയിൽ സന്ദീപിനു കൂടുതൽ സ്ഥാനം നൽകുമെന്നാണ് സൂചന. എന്നാൽ സന്ദീപിന് എന്തുസ്ഥാനം നൽകണമെന്നതിൽ ഇനിയും ധാരണയായിട്ടില്ല. കടുത്ത മുസ്ലീംവിരുദ്ധ പരാമർശങ്ങളിലും രാഹുൽഗാന്ധിക്കെതിരെ നടത്തിയ വ്യക്തിപരമായ അധിക്ഷേപം പിൻവലിക്കുകയും ചെയ്യും മുന്നേ സന്ദീപിനെ സ്വീകരിച്ചതിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധമുണ്ടായിരുന്നു. ഇത് തീരും മുമ്പാണ് പുതിയ സ്ഥാനംകൂടി നൽകുന്നത്.
അതേസമയം കാര്യാലയം നിർമിക്കാൻ തറവാടുവക ഭൂമി ആർഎസ്‌എസിനുതന്നെ വിട്ടുനൽകുമെന്ന സന്ദീപ് വാര്യരുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നെങ്കിലും നേരത്തേ ആർഎസ്‌എസിന് നൽകിയ വാക്ക് മാറ്റില്ല. വളരെമുമ്പ് നൽകിയ വാഗ്‌ദാനമാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും ആ ഭൂമിയിൽ കാര്യാലയം നിർമിക്കാൻ ആർഎസ്‌എസിനായിട്ടില്ല. ഇനിയും ഒരുവർഷംകൂടി നൽകും. അതിനുള്ളിൽ അവർക്ക് ഭൂമി ഏറ്റെടുത്ത് ഇഷ്ടമുള്ളതുപോലെ ചെയ്യാം. ആർഎസ്‌എസ് ആവശ്യപ്പെടുന്ന എവിടെ വേണമെങ്കിലും ഒപ്പിടാൻ തയ്യാറാണ്.
അമ്മയ്‌ക്ക് അവകാശം കിട്ടിയ ഭൂമിയാണത്. അമ്മ രോഗബാധിതയായി കിടക്കുന്ന സമയത്തായതിനാൽ ആർഎസ്‌എസിന് രേഖകളൊന്നും നൽകാൻ കഴിഞ്ഞില്ല. അമ്മ മരിച്ചശേഷം ഞാനാണ് ആ സ്വത്തെല്ലാം കൈകാര്യം ചെയ്യുന്നത്. ബിജെപിയിൽ പ്രവർത്തിച്ചിരുന്ന കാലത്തെ നിലപാടുകളെല്ലാം കോൺഗ്രസിൽ ചേർന്നതോടെ മാറി. മുൻ നിലപാടുകൾ പറഞ്ഞ് ആക്ഷേപിക്കുന്നതുകൊണ്ട് കാര്യമില്ലെന്നാണ് സന്ദീപ് വാര്യർ പറഞ്ഞത്. മണ്ണാർകാട് ചെത്തല്ലൂരിലാണ് സന്ദീപ് വാര്യർക്ക് കുടുംബസ്വത്തായി ഭൂമിയുള്ളത്. അതിൽനിന്നാണ് ആർഎസ്‌എസ് ഓഫീസ് നിർമാണത്തിനാവശ്യമായ ഭൂമി സൗജന്യമായി വിട്ടുനൽകുന്നത്.
0 comments