ഐഎഫ്എഫ്‌കെ സിനിമകൾക്ക് വിലക്ക്; കേന്ദ്രത്തിന്റേത് രാഷ്ട്രീയ അജണ്ടയെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്‌കെ) ചില സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി സജി ചെറിയാൻ. സ്വതന്ത്രമായ ആവിഷ്കാരങ്ങൾക്ക് മേൽ കേന്ദ്രം നടത്തുന്ന ഈ കടന്നുകയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ചില പ്രത്യേക രാഷ്ട്രീയ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നത്. കലയെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും അടിച്ചമർത്താനുള്ള ബോധപൂർവമായ ശ്രമമാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും സാമൂഹിക യാഥാർത്ഥ്യങ്ങളെയും കുറിച്ചു സംസാരിക്കുന്ന സിനിമകളാണ് ഇത്തരത്തിൽ തടയപ്പെടുന്നത്.
ഐഎഫ്എഫ്കെ പോലുള്ള ലോകപ്രശസ്തമായ ചലച്ചിത്ര മേളകളിൽ ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ചലച്ചിത്ര മേഖലയുടെ തന്നെ വളർച്ചയെ തടയും. ചലച്ചിത്ര പ്രവർത്തകർക്ക് നിർഭയമായി തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ വിവാദപരമായ ഉള്ളടക്കം ഉണ്ടെന്ന് ആരോപിച്ച് പല സിനിമകൾക്കും അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഇത്തവണ കേരളത്തിന്റെ അഭിമാനമായ ചലച്ചിത്ര മേളയെ തകർക്കാനുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്ന് സർക്കാർ സംശയിക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന കലാകാരന്മാർക്കും പൊതുസമൂഹത്തിനുമൊപ്പം കേരള സർക്കാർ ഉറച്ചുനിൽക്കുമെന്നും മന്ത്രി വ്യക്തമാക്കി.










0 comments