മാപ്പിലൊതുക്കാൻ നീക്കം; കാവിവൽക്കരണത്തിന് സർക്കാർ മൗനാനുവാദം നൽകുന്നു: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തൃശൂർ: ഉന്നതവിദ്യാഭ്യാസമേഖലയിലെ കാവിവൽക്കരണത്തിന് മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫ് സർക്കാരും മൗനാനുവാദം നൽകുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസലർമാർ മാപ്പ് പറയണമെന്നാണ് മുഖ്യമന്ത്രി ഗത്യന്തരമില്ലാതെ ആവശ്യപ്പെട്ടത്. എന്നാൽ മാപ്പ് പറഞ്ഞാൽ അവസാനിക്കുന്ന വിഷയമല്ല ഇതെന്നും എം വി ഗോവിന്ദൻ തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ആർഎസ്‌എസ് തലവൻ മോഹൻ ഭാഗവത് എത്തിയ പരിപാടിയിൽ കേരള, എംജി, മലയാളം സർവകലാശാലകളിലെ വി സിമാരാണ് സംഘാടകരെപ്പോലെ പങ്കെടുത്തത്. ഇതിൽ മതനിരപേേക്ഷ ഉള്ളടക്കമുള്ള എല്ലാവരും പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതോടെയാണ് മുഖ്യമന്ത്രിക്ക് പ്രതികരിക്കേണ്ടി വന്നത്.
ഗവർണർമാർ ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടത്തിയപ്പോൾ എൽഡിഎഫ് സർക്കാർ ശക്തമായി പ്രതികരിച്ചു. എന്നാൽ പ്രതിപക്ഷ നേതാവും യുഡിഎഫും ഗവർണർക്കൊപ്പമായിരുന്നു.
എംജി സർവകലാശാലയിൽ സംഘപരിവാറുകാരനായ വി സിയെ നിശ്‌ചയിച്ചപ്പോഴും സെനറ്റ് അംഗങ്ങളെ നിയമിച്ചപ്പോഴും മുഖ്യമന്ത്രി പ്രതിഷേധിച്ചില്ല. തെരഞ്ഞെടുപ്പുകാലത്ത് സിപിഐ എം– ബിജെപി ഡീലാണെന്ന് കോൺഗ്രസ് പ്രചരിപ്പിച്ചു. യുഡിഎഫ് അധികാരത്തിലേറി ഒരുമാസം തികയും മുൻപേ ഡീൽ ആര് തമ്മിലാണെന്ന് വ്യക്തമായെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments