print edition ശബരിമല ; വെർച്വൽ ക്യൂ കർശനമാക്കും

ശബരിമല
മണ്ഡല - മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഹൈക്കോടതി വിധി പ്രകാരമുള്ള വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്ന് സന്നിധാനം എഡിഎം ഡോ. അരുൺ എസ് നായർ അറിയിച്ചു. സന്നിധാനം ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന നാലാമത് ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം. തിരക്ക് നിയന്ത്രിക്കാനും സുരക്ഷിതദർശനം ഉറപ്പാക്കാനും വെർച്വൽ ക്യൂ ബുക്ക് ചെയ്ത ദിവസങ്ങളിൽ തന്നെ തീർഥാടകർ ദർശനത്തിനെത്താൻ ശ്രദ്ധിക്കണമെന്നും നിർദേശമുയർന്നു.
ആരോഗ്യപ്രശ്നങ്ങളുള്ളവർ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ, വയോധികർ, ചെറിയ കുട്ടികളുമായി വരുന്നവർ എന്നിവർ പരമ്പരാഗത കാനനപാത ഒഴിവാക്കി നിലയ്ക്കൽ -– പമ്പ റൂട്ട് വഴി സന്നിധാനത്തെത്തണമെന്നും എഡിഎം നിർദേശിച്ചു. കാനനപാതയിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര വൈദ്യസഹായവും ആംബുലൻസ് സൗകര്യവും ലഭ്യമാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണിത്.
നിലവിൽ വനപാലകരും അഗ്നിരക്ഷാസേനയും എൻഡിആർഎഫും ഏറെ പണിപ്പെട്ടാണ് കാനനപാതയിൽ അവശരാകുന്നവരെ ആശുപത്രിയിലേക്ക് മാറ്റുന്നത്. നിലവിൽ ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമാണ്. സുരക്ഷിതവും സുഗമവുമായ ദർശനം ഉറപ്പാക്കാനാവുന്നുണ്ട്. മണ്ഡല പൂജയുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളും വിവിധ വകുപ്പുകൾ നടത്തേണ്ട പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പിനുശേഷം തീർഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടി കണക്കിലെടുത്ത് ക്രമീകരണമൊരുക്കും.










0 comments