ശബരിമല സ്വർണക്കൊള്ള കേസ്: സന്നിധാനത്ത് എസ്ഐടി പരിശോധന ഇന്നും തുടരും

പത്തനംതിട്ട: ശബരിമല സ്വർണമോഷണക്കേസിൽ ശാസ്‌ത്രീയ തെളിവുകൾക്ക് കൂടുതൽ വ്യക്തത വരുത്താൻ പ്രത്യേക അന്വേഷകസംഘം സന്നിധാനത്ത് ശ്രീകോവിലിൽനിന്ന് സാമ്പിൾ ശേഖരിക്കാൻ തുടരുന്നു. വ്യാഴം വൈകിട്ട് അഞ്ചിന് നട തുറന്നശേഷമാണ് എസ്‌പി എസ് ശശിധരന്റെ നേതൃത്വത്തിൽ എസ്‌ഐടി സംഘം ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി, തെക്കുവടക്കും വടക്കുകിഴക്കുമുള്ള തൂണുകൾ എന്നിവിടങ്ങളിൽനിന്ന് സാമ്പിളെടുത്തത്.
വെള്ളി, ശനി ദിവസങ്ങളിൽ നടയടച്ചശേഷവും സാമ്പിൾ ശേഖരിക്കും. ലീഗൽ മെട്രോളജി വിഭാഗത്തിലെ ഗോൾഡ് അസസ്‌മെന്റ് വിദഗ്ധരാണ് 15 അംഗ സംഘത്തിൽ പ്രധാനമായുള്ളത്. ശേഖരിച്ച സാമ്പിൾ മുംബൈ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ (ബാർക്ക്) പരിശോധിക്കും. എക്‌സ്‌റേ ഫ്ലൂറസെൻസ് സ്‌പെക്‌ട്രോ സ്‌കോപ്പി, ഇൻഡക്ടീവ്‌ലി കപ്പിൾഡ് പ്ലാസ്‌മ സ്‌പെക്‌ട്രോ സ്‌കോപ്പി, ഒപ്റ്റിക്കൽ എമിഷൻ സ്‌പെക്‌ട്രോ സ്‌കോപ്പി എന്നിവയിൽ ഏതെങ്കിലും ഒരു സാങ്കേതികവിദ്യ ഉപയോഗിച്ചാകും പരിശോധന.
2025 നവംബർ 16-ന് വൈകിട്ട് നട തുറന്നപ്പോൾ എടുത്ത സാമ്പിളുകൾ പരിശോധിച്ചത് തിരുവനന്തപുരം വിഎസ്എസ്‌സിയിലാണ്. എന്നാൽ കാലപ്പഴക്കവും സ്വർണത്തിന്റെ അളവും കൃത്യമാക്കുന്നതിൽ വിഎസ്എസ്‌സിയിലെ പരിശോധന കാര്യക്ഷമമായില്ലെന്ന വിലയിരുത്തലിലാണ് ഹൈക്കോടതി അനുമതിയോടെ സാന്പിൾ വീണ്ടും ശേഖരിക്കുന്നത്.










0 comments