പോറ്റി- സോണിയ കൂടിക്കാഴ്ചയിൽ ഉത്തരമില്ലാതെ സതീശൻ

തിരുവനന്തപുരം: സോണിയ ഗാന്ധിയുടെ വീട്ടിൽ ശബരിമല സ്വർണമോഷണ കേസ് പ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഗോവർധനും എത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമില്ലാതെ ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പോറ്റിക്ക് സോണിയയെ കാണാൻ ആരാണ് ഏർപ്പാട് ചെയ്തതെന്ന ചോദ്യത്തിനും സതീശന് മറുപടിയുണ്ടായില്ല. ആര് അപ്പോയിന്റ്മെന്റ് എടുത്ത് കൊടുത്താൽ എന്താണ് കുഴപ്പം, അന്ന് അയാൾ ഏതെങ്കിലും കേസിലെ പ്രതിയാണോ എന്നെല്ലാം പറഞ്ഞ് സതീശന് ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറുകയായിരുന്നു.
നൂറു കണക്കിനാളുകൾ സോണിയ ഗാന്ധിയെ ഒക്കെ കാണാൻ വരുമെന്നും ഇത്തരം ചോദ്യങ്ങൾ ആവശ്യമില്ലെന്നും സതീശൻ പറഞ്ഞു. അയാൾക്ക് പല ബന്ധങ്ങളും കാണും. പല ആളുകളും കാണും. പ്രത്യേകിച്ച് ഇങ്ങനെയുള്ള ആളുകൾ മനപൂർവ്വം പോയി ആളുകളെ കാണുമെന്നുമാണ് സതീശൻ പറഞ്ഞത്. എന്നാൽ കോൺഗ്രസിനെതിരായ ആരോപണങ്ങളിലൊന്നും സതീശൻ പ്രതികരിച്ചില്ല.
അടൂർ പ്രകാശിനൊപ്പം സോണിയ ഗാന്ധിയെ കണ്ടതിനെക്കുറിച്ച് പ്രത്യേക അന്വേഷക സംഘത്തോട് ഉണ്ണിക്കൃഷ്ണൻ പോറ്റി വെളിപ്പെടുത്തിയിരുന്നു. ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സോണിയയെ ഡൽഹിയിലെത്തി സന്ദർശിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. കേസിനെ ബാധിക്കുമെന്നതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് അന്വേഷക സംഘം അറിയിച്ചു.
സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായിരിക്കെ ഗോവർധനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും പലതവണ ഡൽഹിയിലെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. അതീവ സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത് എംപിമാരായ ആന്റോ ആന്റണിയുടെയും അടൂർ പ്രകാശിന്റെയും സഹായത്തോടെയാണ്. 2004ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിലെ പരികർമിയായി നിയമിച്ചത് യുഡിഎഫ് സർക്കാരിന്റെ സഹായത്തോടെയാണ്. ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ, കോൺഗ്രസ് നേതാവ് അജയ് തറയിൽ എന്നിവരായിരുന്നു അന്ന് പോറ്റിയുടെ സംരക്ഷകർ.










0 comments