'മതരാഷ്ട്രവാദം ഉപേക്ഷിക്കില്ലെന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രസ്താവനയോട് പ്രതികരിക്കാൻ പ്രതിപക്ഷനേതാവിന് ധൈര്യമുണ്ടോ?'

എം ബി രാജേഷ്, വി ഡി സതീശൻ
തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിൽ അന്വേഷണം തങ്ങളിലേക്ക് നീങ്ങുന്നു എന്ന ഭയമാണ് പ്രതിപക്ഷത്തിനെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രത്യേക അന്വേഷണസംഘത്തിനും (എസ്ഐടി) ഹൈക്കോടതിക്കും മേൽ സമ്മർദം ചെലുത്തുകയാണ് പ്രതിപക്ഷം. എസ്ഐടിക്ക് മേൽ സമ്മർദം ചെലുത്തുന്നതിനെ ഹൈക്കോടതി നിശിതമായി വിമർശിച്ചതാണ്. എസ്ഐടി അന്വേഷണം ശരിയായ വഴിയിലാണെന്ന് ഹൈക്കോടതി ഉറപ്പിച്ചുപറയുമ്പോൾ അത് അംഗീകരിക്കാൻ പ്രതിപക്ഷനേതാവ് വി ഡി സതീശൻ തയ്യാറല്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് പറയുന്നവരെ അറസ്റ്റ് ചെയ്യാനല്ലല്ലോ ഹൈക്കോടതി അവിടെ ഇരിക്കുന്നത്. ഹൈക്കോടതിയോട് പ്രതിപക്ഷ നേതാവിന് പണ്ടേ ചൊരുക്കുണ്ട്. പ്രതിപക്ഷ നേതാവിന് പബ്ലിക് ഇന്ററസ്റ്റാണോ അതോ പബ്ലിസിറ്റി ഇന്ററസ്റ്റാണോ എന്ന് ഹൈക്കോടതി പണ്ട് ചോദിച്ചതാണ്.
അന്വേഷണം യുഡിഎഫിലേക്ക് വരുന്നു എത്തതിന്റെ പരിഭ്രാന്തിയിലാണ് പ്രതിപക്ഷം. എൽഡിഎഫ് നിലപാട് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കൃത്യമായ അന്വേഷണം നടക്കട്ടെ എന്നാണ്. ഹൈക്കോടതിയിൽ എൽഡിഎഫിന് പൂർണവിശ്വാസമുണ്ട്.
വാജിവാഹനം കൈമാറിയതിനും കോൺക്രീറ്റ് കൊടിമരം ചിതലരിച്ചു എന്ന് കഥയുണ്ടാക്കിയതിനും ഒക്കെ പിന്നിൽ പ്രവർത്തിച്ചവർ അകത്താകുക തന്നെ ചെയ്യും.
ഈ വിഷയത്തിൽ പ്രതിപക്ഷം നിരായുധരായതുകൊണ്ടാണ് അടിയന്തരപ്രമേയ നോട്ടീസ് കൊടുക്കാതിരുന്നത്. സാധാരണ അടിയന്തരപ്രമേയത്തിന് അനുമതി നൽകിയില്ല എന്ന് പറഞ്ഞാണ് സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുന്നത്. എന്നാൽ ഇന്ന്, അടിയന്തരപ്രമേയത്തിന് അനുമതി തരുമോ എന്ന് പേടിച്ചിട്ട് ഇറങ്ങിപ്പോയ പ്രതിപക്ഷത്തെയാണ് കണ്ടത്.
ഒരു കൈകൊണ്ട് ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വണങ്ങുകയും മറുകൈകൊണ്ട് ജമാഅത്തെ ഇസ്ലാമിക്ക് താമ്രപത്രം എഴുതിക്കൊടുക്കുകയും ചെയ്ത ആളാണ് പ്രതിപക്ഷനേതാവ്. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന് സതീശൻ പറയുമ്പോൾ, അങ്ങനെ അല്ലെന്നാണ് ജമാഅത്തെ ഇസ്ലാമി തന്നെ പറയുന്നത്. എന്നാൽ മാധ്യമങ്ങൾ ഇതൊന്നും പ്രതിപക്ഷ നേതാവിനോട് ചോദിക്കില്ല. മതരാഷ്ട്രവാദം ഉപേക്ഷിക്കാനാകില്ലെന്ന ജമാഅത്തെ ഇസ്ലാമി ഷൂറ കൗൺസിൽ അംഗം ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ പ്രസ്താവനോട് പ്രതികരിക്കാൻ പ്രതിപക്ഷനേതാവിന് ധൈര്യമുണ്ടോ? വെൽഫെയർ പാർടിയുമായുള്ള ബന്ധം തള്ളിപ്പറയുമോ?
എന്ത് വ്യത്യാസമാണ് ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ളത്? ഈ രണ്ടുകൂട്ടരും നാടിനെ പകുത്തെടുക്കാനാണ് ശ്രമിക്കുന്നത്. രണ്ടുകൂട്ടർക്കും പിന്തുണ നൽകുന്ന പ്രതിപക്ഷനേതാവാണ് സ്വയം മതനിരപേക്ഷവാദിയെന്ന് അവകാശപ്പെടുന്നത്.
വർഗീയതക്കെതിരായ പോരാട്ടത്തെ ജീവനും ചോരയും കൊണ്ടാണ് ഞങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. ഞങ്ങളുടെ കൂട്ടത്തിൽ ഒരാളെയും ഗോൾവാൾക്കറുടെ മുൻപിൽ താണുവണങ്ങി നിൽക്കുന്ന ചിത്രത്തിൽ കാണാനാകില്ല.
തെരഞ്ഞെടുപ്പ് കാലമാകുമ്പോൾ യുഡിഎഫ് പതിവായി നുണക്കോട്ടകൾ സൃഷ്ടിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഖുറാനിൽ സ്വർണം കടത്തി, ജലീലിന്റെ കുരുക്ക് മുറുകുന്നു, ഈന്തപ്പഴത്തിൽ സ്വർണ കടത്തി, കോവിഡ് കിറ്റിൽ അഴിമതി, ബ്രൂവറി അനുവദിച്ചതിൽ അഴിമതി ഇങ്ങനെയൊക്കെ ആരോപിച്ച് എത്ര ചർച്ചകൾ നടത്തി. എന്നിട്ട് എന്തായെന്നും മന്ത്രി ചോദിച്ചു.










0 comments