ശബരിമല കൊടിമര പുനർനിർമാണം: സുരേഷ് ഗോപി ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കാൻ വിജിലൻസ്

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണത്തിന് സ്വർണം ഉൾപ്പെടെയുള്ള സംഭാവനകൾ നൽകിയവരുടെ വിവരങ്ങൾ വിജിലൻസ് ശേഖരിച്ചു. സിനിമ-സാംസ്കാരിക മേഖലയിലെ പ്രമുഖർ ഉൾപ്പെടെ 27 പേരുടെ വിവരങ്ങളാണ് വിജിലൻസ് തേടിയത്. ഇവരെ നേരിൽക്കണ്ട് മൊഴിയെടുക്കാനാണ് നീക്കം.
അന്വേഷണം ഊർജിതമാക്കാൻ ഉന്നതതലത്തിൽ നിന്നും നിർദ്ദേശം ലഭിച്ചതായാണ് സൂചന. 2017-ൽ നടന്ന കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് സ്വർണം സ്വീകരിച്ചതിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായി നേരത്തെ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
നടൻ സുരേഷ് ഗോപി, ഗോകുൽ സുരേഷ്, സുധീർ കരമന, രഞ്ജി പണിക്കർ, സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ അഡ്വക്കേറ്റ് കമ്മീഷണറായിരുന്ന എഎസ്പി കുറുപ്പ് സമർപ്പിച്ച പട്ടികയിൽ സുരേഷ് ഗോപിയുടെ പേര് മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്.
ഇത് ദുരൂഹത വർദ്ധിപ്പിക്കുന്നു. സ്വർണ്ണ ബിസ്കറ്റുകളും നാണയങ്ങളും ഉൾപ്പെടെയുള്ളവ ഭക്തരിൽ നിന്ന് നേരിട്ട് കൈപ്പറ്റിയതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ ചട്ടലംഘനം നടത്തിയെന്നാണ് പ്രധാന കണ്ടെത്തൽ.
ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടും ഇത് മറികടന്നാണ് സ്വർണം വാങ്ങിയത്. സ്വീകരിച്ച സ്വർണ്ണത്തിന് കൃത്യമായ രസീത് നൽകിയില്ലെന്നും ബാക്കി വന്ന സ്വർണം എവിടെ ഉപയോഗിച്ചുവെന്നതിന് രേഖകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ശില്പി വെങ്കിടേഷ്, തിരുവാഭരണ കമ്മീഷണർ എന്നിവരെയും വിജിലൻസ് ഉടൻ ചോദ്യം ചെയ്യും.










0 comments