print edition ശബരിമല ; പത്ത് ലക്ഷത്തോളം തീർഥാടകരെത്തി , വരുമാനം 60 കോടി കവിഞ്ഞു

ശബരിമല
നട തുറന്ന് 10 ദിവസം പിന്നിട്ടപ്പോൾ ശബരിമല ക്ഷേത്രസന്നിധാനത്ത് തീർഥാടകപ്രവാഹം. ശബരിമലയുടെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത തിരക്കാണ് മണ്ഡലകാലത്തിന്റെ തുടക്കത്തിൽത്തന്നെ സന്നിധാനത്ത്. ബുധനാഴ്ച തീർഥാടകനിര മരക്കൂട്ടംവരെ നീണ്ടു. ക്യൂ കോംപ്ലക്‌സുകൾ വഴി പൊലീസ്, ഐആർബി, ആർഎഎഫ് സേനകളുടെ നേതൃത്വത്തിൽ പഴുതടച്ച സുരക്ഷയാണ് ഒരുക്കുന്നത്.
കൃത്യമായ നിയന്ത്രണങ്ങളിലൂടെ പമ്പമുതൽ തീർഥാടകരെ കടത്തിവിട്ടതിനാൽ എല്ലാവർക്കും ദർശനം നടത്താനായി. മണ്ഡലകാലത്ത് ഇതുവരെ 9,85,085 തീർഥാടകർ എത്തി. ചൊവ്വാഴ്‌ച മാത്രം 1,01,237 തീർഥാടകർ മലചവിട്ടി.
ബുധൻ വൈകിട്ട് അഞ്ച് വരെ 67,610 തീർഥാടകർ ദർശനം നടത്തി. തിരക്ക് കാരണം ദിവസവും 20 മിനിറ്റോളം ദർശനസമയം വർധിപ്പിക്കുന്നുണ്ട്. നിലയ്‌ക്കലും വണ്ടിപ്പെരിയാറിലും എരുമേലിയിലും മാത്രമാകും ഇനി സ്‌പോട്ട് ബുക്കിങ്. വെർച്വൽ ക്യൂ ബുക്കിങ് ഇല്ലാതെ വരുന്ന തീർഥാടകരെ ക്രമീകരിച്ച് ഉൗഴമനുസരിച്ചാകും നിലക്കലിൽനിന്ന് കടത്തിവിടുക.
വരുമാനം 60 കോടി കവിഞ്ഞു
ഇൗ സീസണിൽ ശബരിമല വരുമാനം 60 കോടി കവിഞ്ഞു. അരവണ വിറ്റുവരവിലൂടെ 30 കോടിയും കാണിക്കയിലൂടെ 15 കോടിയും വരുമാനം ലഭിച്ചു. അപ്പം വിൽപ്പന, പോസ്‌റ്റൽ പ്രസാദം, വഴിപാടുകൾ, മറ്റിനങ്ങളിലൂടെയാണ് ബാക്കി വരുമാനം. ഇതും വർധിച്ചിട്ടുണ്ട്.
പമ്പയിൽനിന്ന് 67 അന്തർസംസ്ഥാന സർവീസുകൾ
ശബരിമല മണ്ഡലകാല തീർഥാടനത്തോടനുബന്ധിച്ച് പമ്പയിൽനിന്നും അന്തർസംസ്ഥാന കെഎസ്ആർടിസി സർവീസുകൾക്ക് പെർമിറ്റ് അനുവദിച്ചു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലേക്കാണ് പുതിയ സർവീസുകൾ. ഇതിനായി 67 ബസുകൾക്ക് പെർമിറ്റ് ലഭിച്ചു. തമിഴ്നാട്ടിലെ ഏഴു കേന്ദ്രങ്ങളിലേക്കാണ് പുതിയ സർവീസുകൾ. ചെന്നൈ, കോയമ്പത്തൂർ, പഴനി, തെങ്കാശി, കന്യാകുമാരി, കമ്പം, തിരുനെൽവേലി എന്നിവിടങ്ങളിലേക്കാണ് ഉടൻ സർവീസ് ആരംഭിക്കുന്നത്.
ബംഗളൂരുവിലേക്കും ഉണ്ടാകും. മണ്ഡലകാലത്തേക്ക് പൂൾ ചെയ്‌തിരിക്കുന്ന ബസുകൾക്കാണ് പെർമിറ്റ്. അടുത്ത ആഴ്‌ചയോടെ തമിഴ്‌നാട്ടിലേക്കുള്ള സർവീസ് തുടങ്ങും. ഡിസംബർ പകുതിയോടെയാകും ബംഗളൂരു സർവീസ്. നട തുറന്ന് പത്ത് ദിവസം പിന്നിട്ടപ്പോൾ തീർഥാടകർക്ക് പമ്പയിലേക്കും തിരിച്ചുമായി അയ്യായിരത്തിലധികം ദീർഘദൂര സർവീസുകളാണ് നടത്തിയത്. റെക്കോഡ് വരുമാനവും ലഭിച്ചു. അഞ്ചുകോടിക്ക് മുകളിലാണ് വരുമാനം. നിലയ്‌ക്കൽ – പമ്പ ചെയിൻ സർവീസും വിജയകരമാണ്.









0 comments