കൊല്ലത്ത് ബ്രസീലിന്റെ കൊടികൾ അഴിപ്പിച്ച് ആർഎസ്എസ്; പൊലീസ് കൂട്ടുനിന്നെന്നും ആക്ഷേപം | VIDEO

ആർഎസ്എസും പൊലീസും ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കടവൂർ ജങ്‌ഷനിൽ സ്ഥാപിച്ചിരുന്ന ബ്രസീലിന്റെ കൊടി അഴിക്കുന്ന ആരാധകർ
കൊല്ലം: ലോകകപ്പ് ഫുട്ബോൾ ആരവത്തിന്റെ ഭാഗമായി കൊല്ലത്ത് ബ്രസീൽ ആരാധകർ ഉയർത്തിയ കൊടികളും ബാനറുകളും അഴിപ്പിച്ച് ആർഎസ്എസുകാർ. കടവൂർ ജങ്‌ഷനിൽ സ്ഥാപിച്ചിരുന്ന ബാനറുകളും കൊടികളുമാണ് ആരാധകര്‍ക്ക് മേല്‍ ഭീഷണിമുഴക്കിക്കൊണ്ട് അഴിപ്പിച്ചത്.
പാകിസ്ഥാന്റെ പച്ചപ്പതാകയോട് സാമ്യമുണ്ടെന്ന് പറഞ്ഞായിരുന്നു ബ്രസീലിന്റെ കൊടികൾ അഴിപ്പിച്ചത്. ആരാധകരായ കുട്ടികളെ ആര്‍എസ്എസുകാരും അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ശനി രാത്രിയാണ് ബ്രസീൽ ആരാധകരായ കുട്ടികൾ ആദ്യം കൊടി കെട്ടിയത്. ഇതോടെ പ്രദേശത്തെ ആർഎസ്എസുകാർ പച്ചക്കൊടി ഇവിടെ കെട്ടാൻ അനുവദിക്കില്ല എന്ന് പറഞ്ഞ് അഴിപ്പിച്ചു. കുട്ടികൾ പിന്നീട് കൊടി കൂടുതൽ ഉയരത്തിൽകെട്ടി. ഇതോടെ പൊലീസിൽ സ്വാധീനം ചെലുത്തിയ ആർഎസ്എസ് സംഘം വീണ്ടുമെത്തി. കൊടികൾ അഴിച്ചില്ലെങ്കിൽ കേസെടുക്കുമെന്ന് പൊലീസുകാർ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്.
ആർഎസ്എസ് നടപടി പ്രതിഷേധാർഹം: ഡിവൈഎഫ്‌ഐ
കൊല്ലം: കടവൂർ ജങ്‌ഷനിൽ ബ്രസീൽ ആരാധകർ കെട്ടിയ കൊടി പാകിസ്ഥാൻ കൊടിക്ക് സമാനമാണെന്ന് പറഞ്ഞ് അഴിപ്പിച്ച ആർഎസ്എസ് നടപടി പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ അഞ്ചാംലുമൂട് ബ്ലോക്ക് കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. ലോകമൊട്ടാകെ ഫുട്ബോൾ ലോകകപ്പ് ജാതി മത വ്യത്യാസമോ രാഷ്ട്രീയഭേദമോ ഇല്ലാതെ ആഘോഷിക്കുന്നു. സംസ്ഥാനത്തുടനീളം ഫ്ളക്സുകളും കട്ട് ഔട്ടുകളും വിവിധ ആരാധകർ ഉയർത്തുന്നുണ്ട്. രണ്ടു തവണയാണ് ഇത്തരത്തിൽ കടവൂർ ജങ്‌ഷനിൽ ക്ഷേത്രവഞ്ചിക്ക് സമീപം കെട്ടിയിരുന്ന പതാക ഭീഷണിപ്പെടുത്തി അഴിപ്പിച്ചത്. ബ്രസീൽ പതാക അഴിപ്പിച്ച ആർഎസ്എസിന്റെയും പൊലീസിന്റെയും നടപടിയിൽ ശക്തമായി പ്രതിഷേധം ഉയർത്തുമെന്ന് ബ്ലോക്ക് പ്രസിഡന്റ് വിനു വിജയൻ, സെക്രട്ടറി ശരത് എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.










0 comments