ബിൽ മാറാൻ 25,000 രൂപ കൈക്കൂലി: വാട്ടർ അതോറിറ്റി മുൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് 5 വർഷം കഠിന തടവ്

തിരുവനന്തപുരം: ബിൽ മാറാൻ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ വാട്ടർ അതോറിറ്റി മുൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് 5 വർഷം കഠിന തടവ്. കേരള വാട്ടർ അതോറിറ്റി തിരുവനന്തപുരം പബ്ലിക് ഹെൽത്ത് (നോർത്ത്) ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ജോൺ കോശിയെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി അഞ്ചു വർഷം കഠിന തടവിനും 75,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. തിരുവനന്തപുരം വിജിലൻസ് ജഡ്ജ് എ മനോജ് ആണ് വിധി പുറപ്പെടുവിച്ചത്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.
തിരുവനന്തപുരം പബ്ലിക് ഹെൽത്ത് (നോർത്ത്) ഡിവിഷനിൽ 2017- 18 വർഷത്തിൽ അമൃത് പദ്ധതി പ്രകാരം നടപ്പിലാക്കിയ പ്രവൃത്തികളിൽ ബില്ലുകൾ പാസാക്കി നൽകിയതിന് 25,000 രൂപ കൈക്കൂലി വാങ്ങിയതിന് 2021ലാണ് ജോൺ കോശിയെ വിജിലൻസ് പിടികൂടിയത്. പരാതിക്കാരന്റെ മകൻ ചെക്കാലമുക്ക് മുതൽ സൊസൈറ്റിമുക്ക് വരെയുള്ള 110 എംഎം എസി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയുടെ കരാർ ഏറ്റെടുത്ത് പൂർത്തിയാക്കിയിരുന്നു.
കൈക്കൂലി നൽകാത്തതിനാൽ ബിൽ മാറാതെ 16 മാസം വെച്ച് താമസിപ്പിച്ചു. സൂപ്രണ്ടിങ് എഞ്ചിനീയറോടും ചീഫ് എഞ്ചിനീയറോടും കേരള വാട്ടർ അതോറിറ്റി എംഡിയോടും പരാതി പറഞ്ഞിട്ടും യാതൊരു ഫലവും ഉണ്ടാകാത്തതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. അതിന് ശേഷം കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തപ്പോൾ മാത്രമാണ് ജോൺ കോശി ബിൽ മാറി നൽകിയത്. എന്നാൽ ബിൽ മാറിയ ശേഷം വീണ്ടും കൈക്കൂലി ആവശ്യപ്പെട്ട ജോൺ കോശി, പരാതിക്കാരനിൽ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങവെയാണ് വിജിലൻസിന്‍റെ പിടിയിലായത്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അഭ്യർത്ഥിച്ചു.









0 comments