വിമാനം താഴ്ന്നുപറന്നു; ഒക്കൽ സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി

വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ ഇളകി പോയ നിലയിൽ (ഇടത്), സ്കൂളിന്റെ പഴയ ചിതര്
കൊച്ചി: എറണാകുളത്ത് വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി. ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന്റെ ഒടുകളാണ് പറന്നുപോയത്. ഇന്നലെ രാത്രിയാണ് സംഭവം. സമീപത്തെ വീടുകളുടെ മേൽക്കൂരയിലെ ഓടുകളും ഇളകിയതായാണ് വിവരം.
ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയ പഴയകെട്ടിടത്തിലാണ് കേടുപാട് സംഭവിച്ചത്. ഓടുപൊട്ടി ക്ലാസ് മുറികളിലേക്ക് വീണു. ഇവിടെ സാധാരണ ക്ലാസുകൾ നടത്താറില്ലെന്നാണ് വിവരം. നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോകുന്ന വിമാനം രാത്രിയിൽ താഴ്ന്ന് പറന്നതോടെയാണ് ഓടുകൾ ഇളകിയതെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രി ആയതിനാൽ സ്കൂളിൽ കുട്ടികൾ ഇല്ലാതിരുന്നത് കൊണ്ട് വലിയ ദുരന്തം ഒഴിവായി.
എറണാകുളം ജില്ലയിൽ സമീപകാലത്ത് സമാന രീതിയിൽ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂൺ 15ന് വിമാനം താഴ്ന്നുപറന്ന്തോടെ അത്താണി കേരളഫാർമസിക്കുസമീപം ശാന്തിനഗറിലെ കാട്ടുപറമ്പിൽ സൈമണിന്റെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്ന് വീടിനകത്തും പുറത്തും വീണിരുന്നു.
ഓടിന്റെ ചീളുകൾ തെറിച്ച് സൈമണും നിസ്സാര പരിക്കേറ്റു. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന് ഏകദേശം നാലരക്കിലോമീറ്റർ ദൂരത്തായിരുന്നു അപകടം. ഉഗ്രശബ്ദത്തിൽ താഴ്ന്നുപറന്ന വിമാനത്തിന്റെ ശക്തമായ വായുപ്രവാഹത്തിൽ മേൽക്കൂരയടക്കം കുലുങ്ങി ഓടുകൾ പറന്നുവീഴുകയായിരുന്നു. പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഓടിന്റെ ചീൾ സൈമണിന്റെ ദേഹത്ത് പതിച്ചത്.
മെയിൽ സമാനമായി അപകടം നടന്നിരുന്നു. കൊച്ചി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന വിമാനം അസാധാരണമായ രീതിയിൽ താഴ്ന്നുപറന്നതിനെത്തുടർന്ന് പെരുമ്പാവൂരിലും വീടിന്റെ ഓടുകൾ ഇളകിപ്പോയിരുന്നു. പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവലയിലെ മാണിക്കത്താൻ എം വി ജോയിയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്.









0 comments