വയോധികയെ വനത്തിൽ കാണാതായിട്ട് ഒരാഴ്ച; അന്വേഷണത്തിൽ പുരോഗതിയില്ല

ചിറ്റാർ : വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയ വയോധികയെ കാണാതായിട്ട് ഒരാഴ്ച പിന്നിടുന്നു. അന്വേഷണത്തിൽ ഇതുവരെ പുരോഗതിയില്ല. ചിറ്റാർ കട്ടച്ചിറയിൽ വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയ കട്ടച്ചിറ തോട്ടുപുറം വീട്ടിൽ കുട്ടിയമ്മ (84)യെ സെപ്തംബർ രണ്ടിനാണ് കാണാതായത്.
വനപാലകരും പൊലീസും ഇപ്പോൾ തെരച്ചിൽ നിർത്തിവച്ചിരിക്കുകയാണ്. ശാസ്ത്രീയമായ സംവിധാനങ്ങൾ തെരച്ചിലിന് ഉപയോഗിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. കഡാവർ നായകളെ എത്തിച്ച് തെരച്ചിൽ നടത്തുമെന്ന് പറഞ്ഞിട്ടും ഇതുവരെ എത്തിച്ചിട്ടില്ല. ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ നടത്തണമെന്ന് സ്ഥലം എംഎൽഎ അഡ്വ. കെ യു ജനീഷ് കുമാർ നിർദ്ദേശിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല.
ബുധൻ രാവിലെ 10നാണ് വിറക് ശേഖരിക്കാനായി കുട്ടിയമ്മ വനത്തിലേക്ക് പോയത്. മിക്ക ദിവസങ്ങളിലും വിറക് ശേഖരിക്കാൻ കുട്ടിയമ്മ കട്ടച്ചിറ വനമേഖലയിൽ പോകാറുണ്ട്. രാവിലെ പോയാൽ ഒരു മണിയോടെ തിരിച്ചെത്താറുണ്ട്. എന്നാൽ ബുധനാഴ്ച മടങ്ങിയെത്തിയില്ല. വനത്തിനുള്ളിലേക്ക് ഇവർ കയറിപ്പോയ സ്ഥലത്തിനടുത്തുള്ള ആളൊഴിഞ്ഞ വീടിന്റെ സമീപത്തായി കുട്ടിയമ്മയുടെ തോർത്തും കവറും ഒരു കുപ്പി വെള്ളവും കണ്ടെത്തിയിരുന്നു. കുറച്ചു വിറകും സമീപത്തായി കണ്ടെത്തിയിട്ടുണ്ട്. ഇത് കുട്ടിയമ്മ ശേഖരിച്ചതാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. നാലുവശവും വനത്താൽ ചുറ്റപ്പെട്ട ചിറ്റാർ പഞ്ചായത്തിലെ പ്രദേശമാണ് കട്ടചിറ. മകൻ മുരളിയോടൊപ്പമാണ് കുട്ടിയമ്മ താമസിച്ചിരുന്നത്.









0 comments