തൊടുപുഴയിൽ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് അപകടം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

തൊടുപുഴ : മുതലക്കോടത്ത് കെട്ടിടം പൊളിച്ച് നീക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് കരാറുകാരൻ ഉൾപ്പെടെ രണ്ടുപേർ മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കെട്ടിടം പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് തൊടുപുഴ ഡിവൈഎസ്‍പി സജി മാർക്കോസ് പറഞ്ഞു.
വിരമിച്ച വൈദികർ വിശ്രമജീവിതം നയിച്ചിരുന്ന കോതമംഗലം രൂപതയുടെ കീഴിലുള്ള സാൻജോ ഭവൻ എന്ന കെട്ടിടം പൊളിച്ച് നീക്കുന്നതിനിടെ തിങ്കള്‍ വൈകിട്ട് 3.30ഓടെയായിരുന്നു അപകടം. കരാറുകാരൻ കോതമംഗലം മാതിരപ്പിള്ളി വിളയാൽ പുളിമൂട്ടിൽ പി ജെ ജോയി(60), ഒപ്പം ജോലിചെയ്‍തിരുന്ന കോതമംഗലം മലയൻകീഴ് മാലിയിൽ അനൂപ് മാത്യു(45) എന്നിവരാണ് മരിച്ചത്.
മര ഉരുപ്പടികൾ പൊളിച്ചുമാറ്റുന്നതിനിടെ മുകളിലെ കോൺക്രീറ്റ് സ്ലാബ് തകര്‍ന്ന് വീഴുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന തമിഴ്നാട് രാജപാളയം സ്വദേശി ഗോവിന്ദരാജ്(44), അസാം സ്വദേശി നിതിൻ മണ്ഡൽ(25) എന്നിവർക്ക് പരിക്കേറ്റു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ജോയിയുടേയും അനൂപിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.









0 comments