print edition മലേറിയ രോഗമുക്തി വൈകാൻ കാരണം കണ്ടെത്തി ആർജിസിബി

ഗവേഷണത്തിന് നേതൃത്വം നൽകിയ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. രാജേഷ് ചന്ദ്രമോഹനദാസ് സംഘാംഗങ്ങളായ ക്രിസ്റ്റീന്‍ ഡേവിസ്, ലക്ഷ്മി എന്നിവര്‍ക്കൊപ്പം
തിരുവനന്തപുരം: മലേറിയയ്‌ക്ക് കൃത്യമായ ചികിത്സ നൽകിയിട്ടും രോഗമുക്തി വൈകുന്നതിൽ വിശദീകരണവുമായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ശാസ്ത്രജ്ഞർ. മലേറിയയ്ക്ക് കാരണമാകുന്ന പാരസൈറ്റുകൾ ചുവന്ന രക്താണുവിനുള്ളിൽ ജീവിക്കുകയും പെരുകുകയും ചെയ്യുന്നവയാണ്.
റെറ്റിക്യുലോസൈറ്റുകൾ എന്നറിയപ്പെടുന്ന പുതിയ ചുവന്ന രക്താണുക്കൾ സൃഷ്ടിക്കുന്ന സംരക്ഷിത ബയോകെമിക്കൽ അന്തരീക്ഷം മലേറിയ പാരസൈറ്റുകളെ പ്രധാന മരുന്നായ ആർട്ടെമിസിനിനെ അതിജീവിക്കാൻ സഹായിക്കുന്നെന്നാണ് കണ്ടെത്തൽ. പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. രാജേഷ് ചന്ദ്രമോഹനദാസിന്റെ നേതൃത്വത്തിലുള്ള പഠനം ‘ദ ജേർണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസിൽ' പ്രസിദ്ധീകരിച്ചു.
കുട്ടികൾ, അനീമിയ ബാധിച്ചവർ, രക്തത്തിന്റെ അളവ് കുറവുള്ളവർ, വിവിധ അണുബാധകളിൽനിന്ന് മുക്തിനേടിയവർ എന്നിവരിൽ പുതുതായി രൂപംകൊള്ളുന്ന ചുവന്ന രക്താണുക്കൾ കൂടുതലായിരിക്കും.
ജനിതകമാറ്റം മാത്രമാണ് ആർട്ടെമിസിനിൻ പ്രതിരോധത്തിന് കാരണമെന്ന നിലവിലെ കാഴ്ചപ്പാട് തിരുത്തുന്നതാണ് ഇൗ പഠനം. രോഗകാരി ബാധിക്കുന്ന കോശങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങളും രോഗമുക്തിക്ക് നിർണായകമാകുമെന്ന് പഠനം വിശദീകരിക്കുന്നെന്ന് ആർജിസിബി ഡയറക്ടർ ഡോ. ബീന പിള്ള പറഞ്ഞു.
ഐസർ തിരുവനന്തപുരം, കോസ്മോപൊളിറ്റൻ ആശുപത്രി, പുണെ എൻസിഎൽ എന്നിവരുമായി സഹകരിച്ചായിരുന്നു ഗവേഷണം.









0 comments