ദുരിതബാധിതരെ സംസ്ഥാന സർക്കാർ കൈവിടില്ല: മന്ത്രി കെ രാജൻ

k rajan
വെബ് ഡെസ്ക്

Published on Mar 27, 2025, 06:59 PM | 1 min read

കൽപ്പറ്റ: ദുരിതബാധിതരുടെ 30 കോടിയിൽപ്പരം രൂപയുടെ ലോൺ കേരള ബാങ്ക് എഴുതിത്തള്ളിയെന്നും കടമുള്ള ഏതെങ്കിലും ദുരിതബാധിതരെ സംസ്ഥാന സർക്കാർ കൈവിടില്ലെന്നും മന്ത്രി രാജൻ ഉറപ്പുനൽകി. എൽസ്റ്റൺ എസ്റ്റേറ്റിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.


മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വേണ്ടി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന മാതൃക ടൗൺഷിപ്പിൽ വീടുകളുടെ നിർമാണം

ഈ വർഷം തന്നെ പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. മുഴുവൻ ടൗൺഷിപ്പിന്റെയും നിർമ്മാണം 2025-26 സാമ്പത്തികവർഷം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന പുനരധിവാസ ടൗൺഷിപ്പ് ആണ് കൽപ്പറ്റയിൽ ഉയരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.


വിവിധ തലങ്ങളിൽ ഉൾപ്പെട്ട നാല് സമിതികളാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും സ്പോൺസർമാരും ഉൾപ്പെട്ട സമിതി, ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി, സ്പെഷ്യൽ ഓഫീസർ എസ് സുഹാസിന്റെ നേതൃത്വത്തിലുള്ള സമിതി, ജില്ലാ കളക്ടർ അധ്യക്ഷയായുള്ള സമിതി എന്നിങ്ങനെ നാല് സമിതികൾ എല്ലാതരത്തിലും അവലോകനവും മേൽനോട്ടവും നിർവഹിക്കും.


വീടുകൾക്കുള്ള ഗുണഭോക്താക്കളുടെ പട്ടിക പല പട്ടികകളിൽ ഒന്ന് മാത്രമാണ്. പരിക്കേറ്റവരിൽ തുടർചികിത്സ വേണ്ട വരുടെയും വിദ്യാർത്ഥികളിൽ തുടർപഠനം വേണ്ടവരുടെയും ഉപജീവനവുമായി ബന്ധപ്പെട്ട മൈക്രോ പ്ലാനിൽ ഉൾപ്പെട്ടവരുടെയും കച്ചവടക്കാരുടെയും ഒക്കെ പട്ടികകൾ ഉണ്ട്. വീട് നിർമ്മാണത്തിൽ മാത്രമായി പുനരധിവാസം ചുരുക്കാനല്ല സർക്കാർ തീരുമാനം. പുഞ്ചിരിമട്ടത്ത് പൊട്ടിയ ഉരുളിനെക്കാൾ ഉയരത്തിൽ ആളുകളുടെ പുഞ്ചിരി ഉയരണം. അതാണ് സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്.


ദുരിബാധിതർക്ക് വലിയ ഒരു തുക കൊടുത്ത് തുടർനടപടികൾ ഒഴിവാക്കിക്കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. വയനാടിന്റെ ഭൂമിയുടെ സ്വഭാവം വച്ച് അങ്ങനെ പറ്റില്ല. ഭൂപരിഷ്കരണ നിയമത്തിൽ നിന്ന് ഇളവു ലഭിച്ച ഒട്ടേറെ ഭൂമിയുള്ള ജില്ലയാണ് വയനാട്. ഈ തുക കൊണ്ട് ആളുകൾ വാസയോഗ്യവും നിയമപ്രശ്നങ്ങൾ ഇല്ലാത്തതുമായ എത്ര ഭൂമി വാങ്ങും എന്ന പ്രശ്നമുണ്ട്. ദുരിതബാധിതരെ പൂർണമായും സഹായിക്കുക എന്ന മനോഭാവമാണ് സർക്കാരിന്. അതുകൊണ്ടാണ് വയനാട് പുനരധിവാസ പദ്ധതി ലോകത്തിന് മാതൃകയാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Home