ad
Deshabhimani

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം: ഇതിനകം 1500 നിയമനങ്ങൾ നടത്തി- മന്ത്രി

v sivankutty
വെബ് ഡെസ്ക്

Published on Feb 05, 2026, 06:06 PM | 2 min read

തിരുവനന്തപുരം : 1995-ലെയും 2016-ലെയും ഭിന്നശേഷി നിയമങ്ങൾ അനുസരിച്ച് എയ്ഡഡ് സ്കൂളുകളിൽ സംവരണം നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2018 നവംബർ 18 മുതൽ 2021 നവംബർ 8 വരെയുള്ള കാലയളവിൽ നിയമിക്കപ്പെട്ടവർക്ക് ശമ്പള സ്കെയിലിൽ പ്രൊവിഷണലായും, അതിനുശേഷം നിയമിക്കപ്പെട്ടവർക്ക് ദിവസവേതന അടിസ്ഥാനത്തിലും നിയമനം നൽകാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്. ഇതിനകം തന്നെ 1500ഓളം ഭിന്നശേഷിക്കാർക്ക് നിയമനം നൽകിക്കഴിഞ്ഞു. കൂടാതെ, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യോഗ്യരായ 431 ഉദ്യോഗാർഥികൾക്ക് കൂടി ജനുവരി 24ന് നിയമന ശുപാർശ നൽകിയിട്ടുണ്ട്.


നായർ സർവീസ് സൊസൈറ്റിക്ക് അനുകൂലമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി, സമാന സാഹചര്യത്തിലുള്ള മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കണമെന്നാണ് സർക്കാരിന്റെ നയം. ഇതിനായി സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ജയദീപ് ഗുപ്ത, ജയന്ത് മുത്തുരാജ് തുടങ്ങിയ മുതിർന്ന അഭിഭാഷകരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഭിന്നശേഷി സംവരണത്തിൽ നായർ സർവീസ് സൊസൈറ്റിക്ക് അനുകൂലമായ വിധി തങ്ങൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിൽ സമരം ചെയ്യുന്ന കോർപ്പറേറ്റ് മാനേജ്‌മെന്റുകൾ കോടതിയിൽ സർക്കാരിനെ പിന്തുണയ്ക്കാൻ അഭിഭാഷകരെ നിയോഗിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഫലത്തിൽ, സുപ്രീം കോടതിയിൽ ഈ വിഷയത്തിൽ സർക്കാർ ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്.


നിലവിൽ 29 സ്പെഷ്യൽ ലീവ് പെറ്റീഷനുകളിലായി 442 പേർ സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ ഹർജിക്കാരായ അധ്യാപകരും ചില ഭിന്നശേഷി സംഘടനകളും സർക്കാരിന്റെ ആവശ്യത്തെ കോടതിയിൽ എതിർത്തതിനാലാണ് കേസ് 2026 ഏപ്രിൽ 14ലേക്ക് മാറ്റിവെച്ചത്. കോടതിയിൽ സർക്കാരിന്റെ നീക്കങ്ങളെ എതിർത്ത ഈ ഹർജിക്കാർക്ക്, സുപ്രീം കോടതിയുടെ പ്രത്യേക അനുമതിയില്ലാതെ ആനുകൂല്യങ്ങൾ നൽകുന്നത് കോടതി അലക്ഷ്യമാകുമെന്നതിനാൽ സർക്കാർ ജാഗ്രത പുലർത്തുന്നുണ്ട്.


സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ മേഖലയിൽ ആകെ 5729 മാനേജ്‌മെന്റുകൾ ഉണ്ടെന്നും, ഭിന്നശേഷി വിഭാഗത്തിനായി 5788 തസ്തികകൾ നീക്കിവെക്കേണ്ടതുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 6230 പേർ പ്രൊവിഷണലായും 17729 പേർ ദിവസവേതന അടിസ്ഥാനത്തിലും ജോലി ചെയ്യുന്നുണ്ട്. സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകുന്നതോടെ, പ്രൊവിഷണൽ - ദിവസവേതന അടിസ്ഥാനത്തിൽ തുടരുന്ന എല്ലാ അധ്യാപകർക്കും അവരുടെ നിയമന തീയതി മുതൽ തന്നെ സ്ഥിര നിയമനം നൽകാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home