'കുട്ടനാട്ടിലെ പ്രശ്നം പറയാൻ വിളിച്ചതാണ്'; മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഫോണെടുത്തില്ലെന്ന് റെജി ചെറിയാൻ

ആലപ്പുഴ: വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായ കുട്ടനാടിനോടുള്ള മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും അവഗണനയ്ക്കെതിരെ തുറന്നടിച്ച് റെജി ചെറിയാൻ എംഎൽഎ. പ്രളയ സമയത്ത് വലിയ അനാസ്ഥയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സ്ഥിതിഗതികൾ പറയാൻ വിളിക്കുമ്പോൾ ഇരുവരും ഫോൺ എടുക്കുന്നില്ല. പ്രളയ സമയത്ത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആനയിച്ചു കൊണ്ടുനടക്കാൻ ആകില്ല. വെള്ളപ്പൊക്കബാധിത മേഖലകളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും റെജി ചെറിയാൻ ആവശ്യപ്പെട്ടു.
തോട്ടപ്പള്ളി സ്‌പിൽവേയിൽ സമയബന്ധിതമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നെങ്കിൽ നിലവിലെ സ്ഥിതി ഒരു പരിധിവരെ തടയാനാകുമായിരുന്നുവെന്നും എംഎൽഎ പറഞ്ഞു. മാസങ്ങൾക്കുമുൻപ് റെജി ചെറിയാൻ തോട്ടപ്പള്ളി സപിൽവേ സന്ദർശിച്ചത്തിനെതിരെ ജി സുധാകരൻ എംഎൽഎ രംഗത്തുവന്നിരുന്നു. മൂലം വള്ളം കളിക്ക് അവധി ആവശ്യപ്പെട്ട റെജി ചെറിയാനെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ പ്രതികരണം വലിയ വാർത്തയായിരുന്നു.
കിഴക്കൻ വെള്ളത്തിന്റെ വരവിൽ പ്രളയക്കെടുതിയിൽ വലഞ്ഞ കുട്ടനാട്ടിൽ ജനങ്ങൾ ദുരിതത്തിലാണ്. അധികൃതർ കാര്യക്ഷമമായി ഇടപെടാതായതോടെ എന്ത്ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ് കുട്ടനാട്ടുകാർ. 2018 ലെ വെള്ളക്കെട്ടിന് സമാനമായ വെള്ളമാണ് കുട്ടനാട്ടിൽ ഉയർന്നിരിക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു. വളർത്തുമൃഗങ്ങളുൾപ്പെടെയുള്ളതിനാൽ പലരും ക്യാമ്പിലേക്ക് പോകാൻ ഇപ്പോഴും വിമുഖത കാട്ടുകയാണെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
തോട്ടപ്പള്ളി പൊഴിമുഖം ഡ്രഡ്‌ജ് ചെയ്‌ത് ആഴം വർധിപ്പിച്ച് ഒഴുക്ക് സുഗമമാക്കുന്നതിൽ യുഡിഎഫ് സർക്കാർ വരുത്തിയ അനാസ്ഥ കുട്ടനാടൻ, അപ്പർകുട്ടനാടൻ മേഖലയെ വെള്ളത്തിനടിയിലാവുകയാണ്. കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായതോടെ കുട്ടനാട് വെള്ളത്തിനടിയിലായി. കൃഷിയില്ലാത്ത പാടശേഖരത്തിനുള്ളിൽകൂടി പോകുന്ന റോഡുകളെല്ലാം വെള്ളത്തിലായി. എ സി റോഡിൽ ഭാഗികമായി വെള്ളംകയറി. 2019 ലെ വെളളപ്പൊക്കത്തിനൊപ്പമായി ജലനിരപ്പ്. കുട്ടനാട്ടിലെ ജനങ്ങൾ പ്രളയഭീതിയിൽ ബന്ധുവീടുകളിൽ അഭയം തേടുകയാണ്.
പമ്പ, മണിമല ആറുകൾ കവിഞ്ഞൊഴുകിയതോടെ നൂറ് കണക്കിന് വീടുകൾ വെള്ളത്തിലായി. കുട്ടനാട് മുട്ടാർ പഞ്ചായത്ത് പൂർണമായും ഒറ്റപ്പെട്ടു. റോഡ് മുങ്ങി പുറത്തേക്കെത്താനുള്ള മാർഗം അടഞ്ഞതിനാൽ ആളുകൾ ക്യാമ്പിലേക്കും എത്തുന്നില്ല. അസുഖബാധിതരെയടക്കം ടിപ്പർലോറിയിൽ കയറ്റി എ സി റോഡിൽ കിടങ്ങറയിൽ എത്തിച്ചാണ് രക്ഷപ്പെടുത്തുന്നത്. ഇതുവരെ കുട്ടനാട്ടിൽ 19 ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചത്. 312 കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്.










0 comments