ad
Deshabhimani

തിരുനെൽവേലിയിൽ ആശുപത്രിമാലിന്യം: വീഴ്ചയുണ്ടായിട്ടില്ലെന്ന് ആർസിസി

rcc.jpg
വെബ് ഡെസ്ക്

Published on Dec 19, 2024, 05:23 PM | 1 min read

തിരുവനന്തപുരം >  തമിഴ്നാട് തിരുനെൽവേലിയിൽ ആശുപത്രിമാലിന്യങ്ങൾ കണ്ടെത്തിയ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് റീജണൽ കാൻസർ സെന്റർ (ആർസിസി). ആശുപത്രി മാലിന്യങ്ങൾ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യാൻ ഫലപ്രദമായ സംവിധാനങ്ങൾ ആർസിസി സ്വീകരിച്ചിട്ടുണ്ട്. ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി ബയോമെഡിക്കൽ മാലിന്യങ്ങളുൾപ്പെടെ വേർതിരിച്ച് സംസ്കരിക്കുന്നതിനുള്ള നടപടികൾ ആർസിസി നടപ്പിലാക്കുന്നു.

ആശുപത്രിയിലെ പൊതുമാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്നത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റേയും കേരള ശുചിത്വ മിഷന്റേയും അംഗീകാരമുള്ള സുനേജ് ഇക്കോ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ആണ്. പുനരുപയോഗിക്കാവുന്ന ഖരമാലിന്യങ്ങളും അവശിഷ്ടങ്ങളും ടെണ്ടറിലൂടെ തിരഞ്ഞെടുത്ത വെണ്ടർമാരാണ് ശേഖരിക്കുന്നത്. ഭക്ഷണ മാലിന്യങ്ങൾ പ്രാദേശിക പന്നി ഫാമുമായുള്ള കരാറിലൂടെ  സംസ്കരിക്കുന്നു. മലിനമായ പ്ലാസ്റ്റിക്, ഷാർപ്പ്, ക്ലിനിക്കൽ മാലിന്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ബയോമെഡിക്കൽ മാലിന്യങ്ങൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ (IMA) കീഴിൽ പ്രവർത്തിക്കുന്ന ഇമേജ്- IMAGE എന്ന സംഘടനയാണ് ശേഖരിച്ച് സംസ്കരിക്കുന്നത്.

ബയോമെഡിക്കൽ മാലിന്യങ്ങളുടെ നിർമാർജനത്തിൽ പോളിസികളും പ്രോട്ടോക്കോളുകളും പാലിക്കുന്നത് ആർസിസി ഉറപ്പുവരുത്തുന്നുണ്ട്. മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ കമ്മിറ്റിയുടെ (HICC) മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് നടത്തുന്നത്. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കുന്നതിൽ ആശുപത്രിയുടെ ഭാഗത്തുനിന്നും പിഴവുണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home