print edition റിയൽ കേരള സ്‌റ്റോറി; ഓമനയുടെ അന്ത്യകർമത്തിന് മദ്രസ ഹാൾ വിട്ടുനൽകി മക്കാ മസ്ജിദ്

കോട്ടയം: മതമാണ്....മതമാണ്....മതമാണ്....പ്രശ്‌നം എന്ന് വിളിച്ച് നടക്കുന്നവർക്ക് മുന്നിൽ മതമല്ല...മനുഷ്യനും മനുഷ്യസ്‌നേഹവുമാണ് വലുതെന്ന് വിളംബരം ചെയ്യുകയാണ് കുമാരനല്ലൂർ മക്കാ മസ്ജിദ് കമ്മിറ്റി.
ഇതരമതസ്ഥയുടെ മൃതദേഹം പൊതുദർശനത്തിനും അന്ത്യകർമങ്ങൾ ചെയ്യുവാനും പള്ളി ഭാരവാഹികൾ സൗകര്യം ഒരുക്കി . കുമാരനല്ലൂർ മക്കാ മസ്ജിദിന് സമീപം വാടകയ്‌ക്കു താമസിക്കുന്ന പെരുംന്പാലായിൽ ഓമന രാജേന്ദ്രന്റെ(62) അന്ത്യകർമങ്ങളാണ് നടന്നത്.
അസുഖ ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഓമന വ്യാഴം വൈകിട്ടാണ് മരിച്ചത്. വീട്ടിലേക്ക് പോകുന്ന വഴി ഒരാൾക്ക് കഷ്‌ടിച്ച് നടന്നു പോകാൻ മാത്രം സാധിക്കുന്ന തരത്തിലായതിനാൽ മൃതദേഹം എത്തിയ്ക്കാൻ സാഹചര്യമില്ലാതെ വീട്ടുകാർ കുഴങ്ങി.
ഓമനയുടെ ഭർത്താവ് രാജേന്ദ്രനും മകൾ ജ്യോതികയും മക്കാ മസ്‌ജിദ് ഭാരവഹികളോട് മൃതദേഹം വയ്‌ക്കാനും അന്ത്യകർമങ്ങൾ ചെയ്യാനും പള്ളിയുടെ മദ്രസ ഹാൾ വിട്ട് തരുമോ എന്ന് ചോദിച്ചു. പള്ളി ഭാരവാഹികൾ ആലോചിച്ച് ഹാൾ വിട്ട് നൽകാനും അവർക്ക് സൗകര്യം ഒരുക്കാനും ഒന്നടങ്കം തീരുമാനിച്ചു.
ഉടൻ തന്നെ മദ്രസാ ഹാളും സമീപവും വൃത്തിയാക്കി എല്ലാ സൗകര്യവും ഒരുക്കികൊടുത്തു. വെള്ളി വൈകിട്ട് ഇവിടെ കർമങ്ങൾ പൂർത്തിയാക്കി മൃതദേഹം മുട്ടമ്പലം എസ്‌എൻഡിപി ശ്‌മശാനത്തിൽ സംസ്‌കരിച്ചു. നാടിനാകെ മാതൃകയായ പ്രവർത്തനത്തിന് നാടിന്റെ അഭിനന്ദനം പ്രവഹിക്കുകയാണ്.










0 comments