print edition ഓൺലൈൻ ഇടപാടുകളിൽ മാറ്റത്തിന് റിസർവ് ബാങ്ക്


സ്വന്തം ലേഖകൻ
Published on Apr 15, 2026, 12:01 AM | 1 min read
കൊല്ലം: ഓൺലൈൻ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സൈബർ തട്ടിപ്പുകൾ തടയാൻ പുതിയ സംവിധാനങ്ങളുമായി റിസർവ് ബാങ്ക്. 10,000 രൂപയ്ക്കു മുകളിലുള്ള ഓൺലൈൻ പണമിടപാടുകൾക്ക് ഒരു മണിക്കൂർ വെയിറ്റിങ് ടൈം ഏർപ്പെടുത്തുന്നത് അടക്കം മാറ്റങ്ങളാണ് ആർബിഐ പരിഗണിക്കുന്നത്. ഇവ പ്രാബല്യത്തിൽ വരുത്തുന്നതിനു മുന്നോടിയായി മെയ് എട്ടുവരെ പൊതുജന അഭിപ്രായം തേടും. പ്രതികരണങ്ങൾ കൂടി പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനം. രാജ്യത്ത് ഡിജിറ്റൽ തട്ടിപ്പ് വർധിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ നീക്കങ്ങൾ ആർബിഐ സജീവമാക്കുന്നത്.
10,000 രൂപയ്ക്കു മുകളിലുള്ള ഓരോ ഇടപാടുകൾക്കും കൂൾ ഓഫ് പീരീഡ് അഥവാ വെയിറ്റിങ് ടൈം ഏർപ്പെടുത്തും. ഇതുവഴി ഈ സമയത്തിനുള്ളിൽ ഉപയോക്താവിന് ഇടപാട് റദ്ദ് ചെയ്യാൻ അവസരം ലഭിക്കും. പണം അയച്ചുകഴിഞ്ഞാലും ഒരു മണിക്കൂർ കഴിഞ്ഞ് മാത്രമേ സ്വീകർത്താവിലേക്ക് എത്തുകയുള്ളൂ എന്ന് വ്യക്തം. ഈ ഒരു മണിക്കൂറിനുള്ളിൽ ഉദ്ദേശിക്കുന്ന ആളിലേക്കു തന്നെയാണ് പണം എത്തുന്നതെന്ന് കൃത്യമായി സ്ഥിരീകരിക്കാൻ ഉപയോക്താവിന് സാധിക്കും. ഏതെങ്കിലും തരത്തിൽ ഇടപാട് തട്ടിപ്പാണെന്ന് സംശയം തോന്നിയാൽ അത് ക്യാൻസൽ ചെയ്യാനാകും. 70വയസ്സിനു മുകളിലുള്ളവരെ സംബന്ധിച്ചിടത്തോളം 50,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്ക് വിശ്വസ്ത ഇടനിലക്കാരന്റെ അനുവാദം നിർബന്ധമാക്കുന്നതാണ് ആർബിഐയുടെ പരിഗണനയിലുള്ള മറ്റൊരു നിർദേശം. പ്രായമായവർ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ വേണ്ടിയാണിത്.
മർച്ചന്റ് പേമെന്റുകൾ, ഓട്ടോ ചെക്ക് ഇടപാടുകൾ എന്നിവയെ ഇതിൽനിന്ന് ഒഴിവാക്കും. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്കു മാത്രമാകും നിബന്ധന. കിൽ സ്വിച്ച് എന്ന സംവിധാനവും പരിഗണിക്കുന്നുണ്ട്. ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകളിൽ പെട്ടുവെന്ന് സംശയം തോന്നിയാൽ ഒറ്റ ബട്ടൺ ഞെക്കിയാൽ സ്വന്തം അക്കൗണ്ടുകളിൽനിന്നുള്ള എല്ലാ ഓൺലൈൻ പണമിടപാടുകളും ഒറ്റയടിക്ക് മരവിപ്പിക്കാൻ ഈ സംവിധാനം വഴി സാധിക്കുമെന്ന് ആർബിഐ അധികൃതർ സൂചിപ്പിച്ചു.










0 comments