പതിനാറുകാരിയെ പലതവണ പീഡിപ്പിച്ചു: പ്രതിക്ക് 87 വര്‍ഷം കഠിനതടവ്

പ്രതി ഉനൈസ്
മലപ്പുറം > പതിനാറുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 87 വർഷം കഠിനതടവും 4.60 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി പുല്ലഞ്ചേരി കൂളിയോടൻ വീട്ടിൽ ഉനൈസി (29)നെയാണ് മഞ്ചേരി പ്രത്യേക പോക്സോ കോടതി ജഡ്ജ് എ എം അഷറഫ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ എട്ടുമാസം അധികതടവും അനുഭവിക്കണം. പോക്സോ നിയമപ്രകാരം 40 വർഷവും വിവിധ ഐപിസി വകുപ്പുകൾപ്രകാരം 47 വർഷവുമാണ് കഠിനതടവ്.
പിഴത്തുക അതിജീവിതയ്ക്ക് നൽകണം. വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം കൂടുതൽ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും നിർദേശിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.
2020 മെയ് മാസംമുതൽ 2022 ഡിസംബർവരെ പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വീട്ടിൽ പലതവണ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാൽ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. മഞ്ചേരി പൊലീസ് ഇൻസ്പെക്ടറായിരുന്ന റിയാസ് ചാക്കീരിയാണ് കുറ്റപത്രം സമർപ്പിച്ചത്. എഎസ്ഐ സജീവും അന്വേഷണത്തിൽ ഒപ്പമുണ്ടായിരുന്നു. പ്രോസിക്യൂഷനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ ഹാജരായി.










0 comments