രാഹുൽ മാങ്കൂട്ടത്തിൽ വിഷയം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമത്തെ ശക്തമായി നേരിടുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായുള്ള ഏതതിക്രമത്തെയും ശക്തമായി നേരിടുമെന്നും അവിടെ ആര്, എന്ത് തുടങ്ങിയ വിഷയങ്ങളില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീകൾക്ക് ഈ സർക്കാർ പൂർണ സുരക്ഷിതത്വം ഉറപ്പുവരുത്തും എന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ജനങ്ങളുടെ പരാതികൾ കൃത്യമായി കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജനസമ്പർക്ക സമിതികൾ രൂപീകരിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. വർധിച്ചുവരുന്ന ലഹരി മാഫിയയുടെ പ്രവർത്തനങ്ങളെ അടിച്ചമർത്താൻ "ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ട്" എന്ന പേരിൽ പുതിയ പദ്ധതിയെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
പൊലീസ് സ്റ്റേഷനുകളുടെ ചുമതലയുമായി ബന്ധപ്പെട്ട വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സംസ്ഥാന പൊലീസ് മേധാവി നിയോഗിച്ച (ADGP) ഹെഡ്ക്വാർട്ടേഴ്സിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രത്യേക ടീമിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം അതനുസരിച്ചുള്ള അന്തിമ നടപടികൾ സ്വീകരിക്കും. സ്റ്റേഷനുകളിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങൾ ഒഴിവാക്കാൻ പോലീസ് ആക്ട് പ്രകാരമുള്ള നടപടി സ്വീകരിക്കും.
കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അക്രമങ്ങളിൽ ശക്തമായ നടപടി ഉണ്ടാകും. ജനമൈത്രി പോലീസ് ശക്തമാക്കും. ട്രാഫിക് അപകടങ്ങൾ കുറക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കും. പൊലീസ് ട്രെയിനിങ് സിലബസ് പരിഷ്കരിക്കും. സൈബർ ക്രൈം നേരിടാൻ പ്രത്യേക പദ്ധതിയുണ്ടാക്കും. എല്ലാ പൊലീസ് സ്റ്റേഷനുകളിലും cctvകൾ പ്രവർത്തന സജ്ജമാണെന്ന് ഉറപ്പാക്കും. കസ്റ്റോഡിയൽ വയലൻസ് പൂർണ്ണമായും ഇല്ലാതാക്കും. സേനയിൽ സമ്മർദ്ദ രഹിത തൊഴിൽ അന്തരിക്ഷം സൃഷ്‌ടിക്കുമെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു.











0 comments