ക്യാന്പസ് രാഷ്‌ട്രീയം ഇല്ലാതാക്കുമെന്ന് യുഡിഎഫ്
print edition വിദ്യാർഥി രാഷ്‌ട്രീയം തടയാൻ നീക്കവുമായി ഗവർണർ ; എതിർപ്പറിയിച്ച് വിസിമാർ

തിരുവനന്തപുരം
സര്‍വകലാശാലകളിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് തടയിടാനുള്ള ഗൂഢനീക്കവുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വിദ്യാര്‍ഥിരാഷ്ട്രീയം അനുവദിക്കേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കാൻ അദ്ദേഹം വ്യാഴാഴ്ച കൊച്ചിയില്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍, ഇൗ നീക്കം പ്രായോഗികമല്ലെന്ന നിര്‍ദേശമാണ് വൈസ് ചാൻസലർമാർ മുന്നോട്ടുവച്ചത്. എംജി സര്‍വകലാശാലയുടെയും കുസാറ്റിന്റെയും രീതി എല്ലാ സര്‍വകലാശാലകളിലും പിന്തുടരണമെന്നാണ് ഗവർണറുടെ നിലപാട്.
എംജി സര്‍വകലാശാലയിലെ എയ്ഡഡ് കോളേജുകളില്‍ രാഷ്ട്രീയ പാര്‍ടികളുടെ ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണമുണ്ട്. ഇത് മറ്റ് സര്‍വകലാശാലകളില്‍ ബാധകമാക്കണമെന്നാണ് ചാന്‍സലറുടെ നിലപാട്. എന്നാല്‍, കോളേജ് ക്യാമ്പസില്‍ നടപ്പാക്കുന്നതുപോലെ സര്‍വകലാശാല ക്യാമ്പസില്‍ രാഷ്ട്രീയവിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് വിസിമാര്‍ ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. തന്റെ നീക്കവുമായി മുന്നോട്ടുപോകാനും തുടർചർച്ചകൾ ആരംഭിക്കാനുമാണ് ഗവർണറുടെ തീരുമാനം.
ക്യാന്പസ് രാഷ്‌ട്രീയം ഇല്ലാതാക്കുമെന്ന് യുഡിഎഫ്
സംസ്ഥാനത്തെ കോളേജുകളിലും സർവകലാശാലകളിലും വിദ്യാർഥി രാഷ്‌ട്രീയം ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് യുഡിഎഫിന്റെ ഉന്നത വിദ്യാഭ്യാസ രേഖ. ‘കേരളത്തിലെ ഉന്നത വിദ്യാഭ്യാസം യുഡിഎഫ് പദ്ധതികൾ’ എന്ന പേരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുറത്തിറക്കിയ രേഖയിലാണ് കേരളത്തിലെ ക്യാന്പസുകളെ അരാഷ്‌ട്രീയവൽക്കരിക്കുമെന്ന പ്രഖ്യാപനമുള്ളത്.
കേരളത്തിലെ കലാലയങ്ങളിൽ അമിതരാഷ്‌ട്രീയമാണെന്നും അതിനു നിയന്ത്രണം ആവശ്യമാണെന്നും അവകാശപ്പെട്ട വി ഡി സതീശൻ കോളേജുകളിലെല്ലാം ഇടിമുറികളാണെന്നും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സർവകലാശാലകളില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്ന സെനറ്റ്, സിൻഡിക്കറ്റ് എന്നിവയെ അട്ടിമറിച്ച് സർവകലാശാലാ തലപ്പത്ത് അക്കാദമിക് കാര്യങ്ങളുടെ ഭരണാധികാരം പ്രത്യേക അക്കാദമിക് സിൻഡിക്കറ്റിന് കൈമാറുമെന്നാണ് പറയുന്നത്. അതേസമയം കേന്ദ്രസർക്കാർ കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ ഇടപെടൽ നടത്തുന്നത് സംബന്ധിച്ച് രേഖയിൽ പരമാർശമില്ല.
വിദ്യാഭ്യാസ മേഖലയിൽനിന്ന് കൂടുതൽ വരുമാനം ലക്ഷ്യമിട്ട് ‘അക്കാദമിക് ടൂറിസം’ നടപ്പാക്കും, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഘടനാപരമായ മാറ്റങ്ങൾ സ്വീകരിക്കുമെന്ന ബിജെപി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിന് അനുകൂല സമീപനവും രേഖയിലുണ്ട്.










0 comments