'പാലക്കാട് ഡിവിഷൻ വിഭജനം വലിയ വിഷയമല്ല'; കേരളത്തെ അപമാനിച്ച് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിക്കാൻ കേരളത്തെ അപമാനിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം വലിയ വിഷയമെല്ലെന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു പ്രതികരണം.
'റെയിൽവേ നാഷണൽ ഓർഗനൈസേഷനാണ്. അവരൊരു അഡ്മിനിസ്‌ട്രേറ്റീവ് റീ ഓർഗനൈസേഷൻ നടത്തുകയാണ്. ഇതിന്റെ ഭാഗമായി മാംഗ്ലൂർ മൈസൂരുവിന്റെ ഭാഗമാക്കുന്നു. മാംഗ്ലൂർ ഇപ്പോൾ മൂന്നു ഡിവിഷന്റെ ഭാഗമാണ്. പാലാക്കാട് ഡിവിഷൻ വിഭജയം റെയിൽവേയുടെ ഭരണപരമായ കാര്യമാണ്. കേരളത്തിന് അതിൽ എന്താണ് പ്രശ്നം. കേരളത്തിന് ഒരു നഷ്ടവും ഉണ്ടാകില്ല. കേന്ദ്ര തീരുമാനത്തെ കാണിച്ച് ജനങ്ങളെ പൊട്ടന്മാരാക്കാനുള്ള ശ്രമാണ്. ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ഒരു വിവാദം സൃഷ്ടിക്കുകയാണ്'- എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.
റെക്കോഡ് വരുമാനം രേഖപ്പെടുത്തിയതിനുപിന്നാലെയാണ് പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിച്ചുരുക്കുന്നത്. ഇൗ സാമ്പത്തികവർഷം ജൂലൈവരെ യാത്രാ ഇനത്തിൽ മാത്രം നേടിയത് 400 കോടിയിലധികം രൂപയാണ്. കഴിഞ്ഞ സാന്പത്തികവർഷത്തെ അപേക്ഷിച്ച് 13 ശതമാനം വർധനയാണ് ഉണ്ടായത്.
നാലുമാസത്തിനിടെ മൂന്നുകോടി യാത്രക്കാരാണ് പാലക്കാട് ഡിവിഷൻ വഴി യാത്ര ചെയ്‌തത്. മുൻവർഷത്തേതിൽനിന്ന് 3.2 ശതമാനം കൂടുതൽ വളർച്ച. രാജ്യത്തെ 69 റെയിൽവേ ഡിവിഷനുകളുടെ സമഗ്രപ്രകടനം വിലയിരുത്തുന്ന ഓൾ ഇന്ത്യ കീ പെർഫോമൻസ് ഇൻഡിക്കേറ്ററിൽ രണ്ടാംസ്ഥാനമാണ് പാലക്കാടിന്. ഏപ്രിൽ–ജൂലൈ കാലയളവിൽ 2.504 മില്യൺ ടൺ ചരക്കാണ് കൈകാര്യം ചെയ്‌തത് (11.9 ശതമാനം വർധന). കഴിഞ്ഞ സാന്പത്തികവർഷം 7.335 മില്യൺ ടൺ ചരക്കും കൈകാര്യം ചെയ്‌തു. ഇതിൽ 70 ശതമാനവും മംഗളൂരു കേന്ദ്രമായാണ്. 12 വർഷത്തിലെ ഏറ്റവും മികച്ച വരുമാനമാണ് കഴിഞ്ഞ സാന്പത്തികവർഷം നേടിയത്.
മംഗളൂരു ഭാഗം നഷ്‌ടപ്പെടുന്നതിലൂടെ ഡിവിഷന്റെ മൊത്തം വരുമാനത്തിൽ വലിയ ഇടിവുണ്ടാകും. പാസഞ്ചറുകൾക്കും സ്‌പെഷൽ ട്രെയിനുകൾക്കും പുറമെ 83 ട്രെയിനാണ് മംഗളൂരു സ്റ്റേഷനിൽനിന്നുള്ളത്. ഇത് മൈസൂരു ഡിവിഷനിലേക്ക് മാറും. പരസ്യം, പാർക്കിങ് കരാർ, കാറ്ററിങ് സ്റ്റാൾ, റെയിൽവേ ഭൂമി വാണിജ്യാവശ്യത്തിന് നൽകുന്നതിന്റെ ഫീസ് തുടങ്ങിയ അനുബന്ധ വരുമാനവും മൈസൂരു ഡിവിഷനിലേക്ക് പോകും. ഇതോടെ പാലക്കാട് സാമ്പത്തിക ലാഭമില്ലാത്തചെറിയഡിവിഷനാകും. ഇതെല്ലാമാണ് ബിജെപി സംസ്ഥാന അധ്യക്ഷന് വലിയ കാര്യമല്ലെന്ന് തോന്നുന്നത്.










0 comments