മലയാളിയുടെ 1.49 കോടി തട്ടിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

പാലക്കാട്: ഓൺലൈൻ തട്ടിപ്പിലൂടെ കൽമണ്ഡപം സ്വദേശിയിൽനിന്ന് 1.49 കോടി തട്ടിയ കേസിൽ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. രാജസ്ഥാൻ കോട്ട ബൊർഖേര അർജുൻ കോളനിയിൽ സതേന്ദർ സിങ് ചന്ദ്രാവതി(53) നെയാണ് പാലക്കാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. 2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം.
തട്ടിപ്പുകാർ പരാതിക്കാരനെ ഇൻസ്റ്റാഗ്രാം വഴി ബന്ധപ്പെട്ട് വലിയ വരുമാനമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതിൽവീണ പരാതിക്കാരൻ തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ചെറിയ തുകകൾ നിക്ഷേപിച്ചു. പിന്നാലെ ചെറിയ ലാഭം നൽകിയ ശേഷം ഭീമമായ തുക ഡെപ്പോസിറ്റ് ചെയ്യിച്ച് തട്ടിയെടുക്കുകയായിരുന്നു. നഷ്ടപ്പെട്ട തുകയിൽ നിന്നും പ്രതിയുടെ രാജസ്ഥാനിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് വലിയ തുകകൾ ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കാനഡയിലേക്ക് കടന്നതായി കണ്ടെത്തി. പിന്നാലെ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇതിനിടെ മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ അറസ്റ്റിലാവുകയായിരുന്നു.
തമിഴ്നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ എന്നിവിടങ്ങളിലായി നാല് സൈബർ പരാതികൾ കൂടി ഇയാൾക്കെതിരെ നിലവിലുണ്ട്. പാലക്കാട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നിപുൺ ശങ്കർ, എസ് ഐ ബൈജു സി എൽദോ, സിപിഒമാരായ യു സുബിൻ, പി കെ ശരണ്യ, എ മുഹമ്മദ് ഫാസിൽ എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തിയത്.










0 comments