print edition കുറ്റകൃത്യങ്ങൾക്ക് ഒരേ രീതി


അശ്വതി ജയശ്രീ
Published on Jan 12, 2026, 01:46 AM | 1 min read
പത്തനംതിട്ട
ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകളിൽ അഭിപ്രായം പറഞ്ഞും ഉപദേശിച്ചും യുവതികളുമായി ബന്ധം സ്ഥാപിക്കുന്നതാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മോഡസ് ഓപ്പറാൻഡിയെന്ന് വ്യക്തമാക്കി മൂന്നാമത്തെ ബലാത്സംഗകേസും. ആദ്യകേസിലും വിവാഹിതയായ യുവതിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന തരത്തിലാണ് രാഹുൽ എത്തി യത്.
ഗർഭിണിയാകണമെന്നും കുഞ്ഞ് വേണമെന്നും ആവശ്യപ്പെട്ട് ആദ്യകേസിലെ യുവതിക്ക് അയച്ച വാട്സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും പുറത്തുവന്നു. മൂന്നാംകേസിൽ യുവതിയോട് ഭർത്താവിനെ ഉപേക്ഷിച്ച് വന്നാൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകി. തനിക്ക് മൂന്ന് കുട്ടികൾ വേണമെന്നും നല്ല ഭർത്താവായില്ലെങ്കിലും നല്ലൊരു അച്ഛനായിരിക്കുമെന്നും രാഹുൽ പറഞ്ഞതായി യുവതി എസ്‌ഐടിക്ക് മൊഴി നൽകി. ഒരേരീതിയിൽ യുവതികളെ സമീപിക്കുകയും ബന്ധം സ്ഥാപിക്കുകയും ഗർഭിണിയായെന്ന് അറിഞ്ഞാൽ ഭീഷണിപ്പെടുത്തുന്നതുമാണ് രാഹുലിന്റെ ക്രിമിനൽശൈലി.
വല്ലവരുടെയും കുഞ്ഞിനെ തന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കരുതെന്നായിരുന്നു രാഹുലിന്റെ വാദം. ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് യുവതി വീണ്ടും പറഞ്ഞപ്പോൾ "നീ ചെയ്യാവുന്നതൊക്കെ ചെയ്യ്. ഞാൻ ചെയ്യുന്നത് നിനക്ക് താങ്ങാനാകില്ല' എന്നുമായിരുന്നു മറുപടി.
വടകരയിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചതിൽ ദുരൂഹത
അതിജീവിതയെ രാഹുൽ മാങ്കൂട്ടത്തിൽ പല തവണ വടകരയിലെ ഫ്ലാറ്റിലേക്ക് വരാൻ നിർബന്ധിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പരാമർശം. വടകരയിൽ ഫ്ലാറ്റ് ഉണ്ടെന്നും ഒരു ദിവസം അവിടേക്ക് വരണമെന്നും അതിജീവിതയോട് ബലാത്സംഗത്തിനുശേഷം രാഹുൽ ആവശ്യപ്പെട്ടെങ്കിലും ഇനി ഒരിക്കലും നമ്മൾ കാണില്ലെന്ന് അവർ മറുപടി നൽകി. പിന്നീട് രാഹുൽ പലതവണ ഭീഷണിപ്പെടുത്തുകയും വടകരയിലെ ഫ്ലാറ്റിൽ വരാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റ് പാലക്കാടാണ്. എന്നാൽ വടകരയിലെ ഫ്ലാറ്റിലേക്ക് യുവതിയെ ക്ഷണിച്ചതിലാണ് ദുരൂഹത. ഇതിൽ അന്വേഷക സംഘം വ്യക്തത വരുത്തും. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ആരുടെയെങ്കിലും ഫ്ലാറ്റിലേക്കാണോ ക്ഷണിച്ചതെന്നാണ് സംശയം. ആര്‍ക്കാണ് വടകരയില്‍ ഫ്ലാറ്റുള്ളത് എന്നത് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടു. കോൺഗ്രസിനുള്ളിലെ ക്രൈം സിൻഡിക്കേറ്റിലെ പ്രധാന കണ്ണിയാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും ഈ ക്രിമിനൽ സംഘത്തിന്റെ ഒന്നാമൻ ഷാഫി പറമ്പിലാണെന്നും വി കെ സനോജ് പറഞ്ഞു.










0 comments