print edition രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം ; പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം
ബംഗുളൂരുവിലുള്ള മലയാളി യുവതിയെ ബലാത്സംഗംചെയ്ത കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്ക് പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും. വ്യാഴാഴ്‌ചതന്നെ കോടതിയെ സമീപിക്കാനാണ് തീരുമാനം. ഗുരുതരമായ കുറ്റമാണെന്ന് കോടതി പറഞ്ഞെങ്കിലും പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയതിന്റെ കാരണം വിധിയിലില്ല.
ഉന്നത സ്വാധീനമുള്ള പ്രതിക്ക് ജാമ്യം ലഭിക്കുന്നത് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കും. അതിനാലാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ശരീരമാകെ മുറിവേൽപ്പിച്ചെന്നും അതിജീവിത മൊഴി നൽകിയിരുന്നു.
ഭീഷണിപ്പെടുത്തിയിരുന്നെന്നും ഭയംകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്നും പറഞ്ഞിരുന്നു. മറ്റൊരു യുവതിയുടെ ബലാത്സംഗ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പരാതിനൽകാൻ ധൈര്യം ലഭിച്ചതെന്നും മൊഴിയിലുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന് കർശന ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ഒന്നിടവിട്ട തിങ്കളാഴ്‌ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണം. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം. പരാതിക്കാരിയെയോ സാക്ഷികളെയോ നേരിട്ടോ മറ്റേതെങ്കിലും വ്യക്തി മുഖേനയോ ബന്ധപ്പെടാൻ ശ്രമിക്കരുത്. തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്. 50,000 രൂപയും കെട്ടിവയ്‌ക്കണം.ആദ്യം രജിസ്റ്റര്‍ചെയ്‌ത ബലാത്സംഗക്കേസില്‍ രാഹുലിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി 15ന് പരിഗ ണിക്കും.










0 comments