പാലക്കാട്ട് ഒരുകോടി രൂപയുടെ ഫ്ലാറ്റ് വാങ്ങാൻ നിർബന്ധിച്ചു , ചോദിച്ചുവാങ്ങിയതിൽ ആഡംബരവാച്ചും സൗന്ദര്യവർധക ഉൽപ്പന്നങ്ങളും
print edition ചൂരൽമല ദുരന്തവും മറയാക്കി ; ഉപതെരഞ്ഞെടുപ്പുസമയത്തും പണം ചോദിച്ചു

പത്തനംതിട്ട
മുണ്ടക്കൈ– ചൂരൽമല ദുരന്തബാധിതരുടെ പേരിൽ യൂത്ത് കോൺഗ്രസ് പണം പിരിച്ചവകയിലും രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയെ തട്ടിപ്പിനിരക്കിയതായി മൊഴി. രാഹുലിനുവേണ്ടി ഉറ്റസുഹൃത്തും രണ്ടാമത്തെ ബലാത്സംഗക്കേസിൽ കൂട്ടുപ്രതിയുമായ ഫെനി നൈനാൻ തന്നോട് പണം വാങ്ങിയെന്ന് യുവതി പ്രത്യേക അന്വേഷകസംഘത്തിന് സൂം വീഡിയോകോളിൽ നൽകിയ മൊഴിയിൽ പറയുന്നു.
ചൂരൽമല ദുരിതാശ്വാസവുമായി ബന്ധപ്പെട്ട യൂത്ത് കോൺഗ്രസ് പണപ്പിരിവിന്റെ ഭാഗമായുള്ള ലക്കി ഡ്രോയിലേക്ക് പണം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ഫെനി നൈനാൻ പറഞ്ഞതുപ്രകാരം 5,000 രൂപയാണ് ഇയാളുടെ അക്കൗണ്ടിലേക്കയച്ചത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് രാഹുൽ ഭക്ഷണം കഴിക്കാൻപോലും പണമില്ലാതെ നട്ടം തിരിയുകയാണെന്ന് ഫെനി പറഞ്ഞതുപ്രകാരം 10,000 രൂപ രാഹുലിന്റെ അക്കൗണ്ടിലേക്ക് അയച്ചു. രാഹുൽ ആവശ്യപ്പെട്ട പ്രകാരം നീലനിറത്തിലുള്ള ഫോസിൽ വാച്ച്, വിലകൂടിയ സൺസ്ക്രീൻ, ഷാംപൂ, കണ്ടീഷണർ എന്നിവയെല്ലാം അടൂരിലെ വീട്ടിലെ മേൽവിലാസത്തിൽ വിവിധ വെബ്‌സൈറ്റുവഴി ഓർഡർ ചെയ്തുനൽകി.
2024 ഏപ്രിൽ 14ന് വിഷുദിന ആശംസ അയച്ചശേഷം ചെരുപ്പ് വാങ്ങിനൽകണമെന്ന് ആവശ്യപ്പെട്ടു. ഭീഷണിസ്വരത്തിലായിരുന്നു സംസാരം. തുടർന്ന് വിദേശ അക്കൗണ്ടിൽനിന്ന് 10,-000 രൂപ അയച്ചുനൽകി. എംഎൽഎ ആയിക്കഴിഞ്ഞാൽ പാലക്കാട് ഫ്ലാറ്റ് വാങ്ങണമെന്നും ഒരുമിച്ച് ജീവിക്കാമെന്നും പറഞ്ഞു. ഫ്ലാറ്റിന്റെ പ്രൊപ്പോസൽ അയച്ചുകൊടുത്തു. 1.14 കോടിയാണ് വിലയെന്നറിഞ്ഞതോടെ ഇതിൽനിന്ന് പിന്മാറിയെന്നും യുവതിയുടെ മൊഴിയിലുണ്ട്.









0 comments