print edition ഡിജിറ്റൽ, കെടിയു വിസി നിയമനം ; അനുരഞ്ജനം അനിശ്‌ചിതാവസ്ഥ ഒഴിവാക്കാൻ : ആർ ബിന്ദു

തിരുവനന്തപുരം
ഡിജിറ്റൽ, സാങ്കേതിക (കെടിയു) സർവകലാശാല വിസി നിയമനങ്ങളിൽ അനുരഞ്ജനത്തിന് തയ്യാറായത് വിഷയത്തിൽ അനന്തമായ അനിശ്‌ചിതാവസ്ഥ നീട്ടിക്കൊണ്ട് പോകാതിരിക്കാനാണെന്ന് മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ മുൻനിർത്തിയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റങ്ങൾക്ക് തുടർച്ച ഉണ്ടാകണമെന്നുകണ്ടാണ് തീരുമാനം.
ചാൻസലറും സർക്കാരും ആശയവിനിമയം നടത്തി ധാരണയിൽ എത്തിച്ചേരണമെന്ന് സുപ്രീംകോടതി സൂചിപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രി പി രാജീവിനൊപ്പം ഗവർണറെ കണ്ടു. മുഖ്യമന്ത്രി ആണ് സംസാരിക്കേണ്ടതെന്ന് ഗവർണർ സൂചിപ്പിച്ചു. കൂടിക്കാഴ്‌ച എങ്ങുമെത്താതെ അവസാനിച്ചു. തുടർന്ന് മുഖ്യമന്ത്രി ഗവർണറെ കണ്ടു. അവിടെ ഉണ്ടായ തീരുമാനമാനപ്രകാരമാണ് അനുരഞ്‌ജനത്തിലെത്തിയതെന്ന് മന്ത്രി പറഞ്ഞു.
സുപ്രീംകോടതിയുടെ കൂടി നിർദേശം പരിഗണിച്ചാണ് അനുരഞ്ജനത്തിലേക്ക് പോയത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആ മേഖലയുടെ മുന്നോട്ടുപോക്ക് ഉറപ്പാക്കാൻ ഉത്തരവാദിത്വമുണ്ട്. വിസിമാർ ആ നിലയിൽ പ്രവർത്തിക്കുമെന്നാണ് കരുതുന്നത്. മറ്റു സർവകലാശാലകളിലും സമവായത്തോടെയും അഭിപ്രായസമന്വയത്തോടെയും മുന്നോട്ട് പോകാൻ അവസ്ഥയുണ്ടാകണം എന്നുകൂടി കണ്ടാണ് അനുരഞ്ജന സംഭാഷണം നടന്നതെന്നും മന്ത്രി പറഞ്ഞു.










0 comments