തരൂരിന് വീര്‍ സവര്‍ക്കര്‍ പുരസ്കാരം ലഭിച്ചത് സംബന്ധിച്ച് ചോദ്യം; മറുപടിയില്ലാതെ കൈകൂപ്പി വി ഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകസമിതി അംഗമായ ശശി തരൂർ എംപിക്ക് വീര്‍ സവര്‍ക്കര്‍ പുരസ്കാരം ലഭിച്ചത് സംബന്ധിച്ച ചോദ്യത്തോട് കൈകൂപ്പി തൊഴുത് വി ഡി സതീശൻ. ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയിലായിരുന്നു സംഭവം. തരൂരിന്‍റെ സവര്‍ക്കര്‍ പുരസ്കാര വിവാദത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളെ കൈകൂപ്പി തൊഴുത് ഒന്നും പറയാനില്ലെന്ന രീതിയിൽ വിഡി സതീശൻ പോവുകയായിരുന്നു.
കേരളത്തിൽ കോൺഗ്രസിനും സംഘപരിവാറിനുമിടയിലെ പാലമായ ശശി തരൂരിന് പരിവാർ സംഘടനയായ എച്ച്‌ആർഡിഎസ് ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്‌കാരം ലഭിച്ചത് ഏറെ വിമർശനങ്ങൾക്ക് വഴി ഒരുക്കിയിരുന്നു. ഡൽഹിയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തരൂരിന് സവർക്കർ പുരസ്‌കാരം സമർപ്പിക്കുമെന്നായിരുന്നു വിവരം. ബ്രിട്ടീഷുകാരോട് പലവട്ടം മാപ്പുപറഞ്ഞ് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയും ഗാന്ധിവധക്കേസിൽ പ്രതിചേർക്കപ്പെടുകയുംചെയ്‌ത ഹിന്ദുത്വ തീവ്രവാദിയായ സവർക്കറുടെ പേരിലുള്ള പ്രഥമ പുരസ്‌ക്കാരം തരൂരിന് പുറമെ മറ്റ് ആറ് പേർക്ക് കൂടിയുണ്ട്. ജമ്മു കശ്‌മീർ ലെഫ്. ഗവർണറായ മനോജ് സിൻഹ മുഖ്യാതിഥിയാകും.
പുരസ്‌കാരം ഏറ്റുവാങ്ങാൻ തരൂർ സന്നദ്ധത അറിയിച്ചതായി സംഘാടകരായ എച്ച്‌ആർഡിഎസ് മുൻപ് അറിയിച്ചു. തരൂർ സമീപകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാരിനെയും പ്രശംസിച്ച് നടത്തുന്ന പ്രസ്‌താവനകൾ കൂടി കണക്കിലെടുത്താണ് പുരസ്‌കാരം നൽകുന്നത്. തരൂരിന്റെ സംഘപരിവാർ ചായ്‌വിനെ കോൺഗ്രസിന്റെ കേരളഘടകവും പ്രോത്സാഹിപ്പിക്കുകയാണ് എന്നാണ് ഉയരുന്ന വിമർശനം.










0 comments