print edition പുന്നപ്ര ധീരർക്ക് ഹൃദയാഭിവാദ്യം ; ആയിരങ്ങൾ പുഷ്‌പാർച്ചന നടത്തി

പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, എച്ച് സലാം എംഎൽഎ, മുതിർന്ന നേതാവ് ജി സുധാകരൻ, ജില്ലാ സെക്രട്ടറി ആർ നാസർ, പി പി ചിത്തരഞ്ജൻ എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമൻ എന്നിവർ പുഷ്പാർച്ചന നടത്തുന്നു
പുന്നപ്ര
ചൊരിമണലിൽ പൊരുതിവീണ രണധീരരുടെ ഓർമപുതുക്കി പുന്നപ്ര. ചുടുനിണംവീണ് ചുവന്നമണ്ണിൽ തോരാതെപെയ്‌ത കനത്ത മഴയെയും തോൽപ്പിച്ച് മുദ്രാവാക്യങ്ങൾ. ചെങ്കൊടിയേന്തി ഒഴുകിയെത്തിയ പിൻതലമുറ കടലോരഗ്രാമത്തെ ചുവപ്പിച്ചു.
സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽ ആയിരങ്ങൾ പുഷ്‌പാർച്ചന നടത്തി.
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, മുതിർന്ന നേതാവ് ജി സുധാകരൻ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. എസ് സോളമൻ, കമ്യൂണിസ്റ്റ് പാർടികളുടെ നേതാക്കളായ പി പി ചിത്തരഞ്ജൻ എംഎൽഎ, എച്ച് സലാം എംഎൽഎ, സമരനായകൻ കെ വി പത്രോസിന്റെ ചെറുമകൻ റോസൽ രാജ്, സമരനായകൻ വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ തുടങ്ങിയവർ പുഷ്‌പചക്രങ്ങളർപ്പിച്ചു. പുഷ്‌പാർച്ചന റാലികൾ പകൽ 11ഓടെ സമരഭൂമിയിലെത്തി.
അനുസ്‌മരണ സമ്മേളനത്തിൽ ആർ നാസർ, അഡ്വ. എസ് സോളമൻ എന്നിവർ സംസാരിച്ചു.
സമരനായകൻ വട്ടത്തറ ശങ്കരന്റെ മകൾ മീനാക്ഷി കൊളുത്തിനൽകിയ ദീപശിഖ വൈകിട്ട് ആറിന് സമരഭൂമിയിലെത്തിച്ചു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ അജയൻ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു. പൊതുസമ്മേളനം എം എ ബേബി ഉദ്‌ഘാടനംചെയ്‌തു. ഇ കെ ജയൻ അധ്യക്ഷനായി. സി എസ് സുജാത, പന്ന്യൻ രവീന്ദ്രൻ, ആർ നാസർ എന്നിവർ സംസാരിച്ചു.










0 comments