print edition ‘‘നിന്റെ സൂക്കേട് തീർന്നോ ?’’ പുനർജനി വീട് ചോദിച്ച വീട്ടമ്മയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ
Published on Aug 09, 2026, 01:30 AM | 1 min read
കൊച്ചി : വിവാദമായ ‘പുനർജനി’ പദ്ധതിയിൽ വാഗ്‌ദാനംചെയ്‌ത വീട് ചോദിച്ച് സെക്രട്ടറിയറ്റിലെത്തിയ വീട്ടമ്മയെ പരസ്യമായി അധിക്ഷേപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ഒമ്പതുവയസ്സുള്ള പേരക്കുട്ടിക്കൊപ്പം സെക്രട്ടറിയറ്റിലെത്തിയ തന്നോട് ‘നിന്റെ സൂക്കേട് തീർന്നോ?’എന്ന് ചോദിച്ച് മുഖ്യമന്ത്രി അധിക്ഷേപിച്ചെന്ന് പറവൂർ ചെറിയപല്ലംതുരുത്ത് കോലപ്പിള്ളിൽ ഉഷ ബേബി ആരോപിച്ചു.
‘‘വീട് കിട്ടാത്തതിന് എനിക്കെതിരെ വാർത്ത കൊടുത്തില്ലേ എന്ന് ചോദിച്ച് മുഖ്യമന്ത്രി ക്ഷോഭിച്ചു. നീതി നിഷേധിച്ചപ്പോൾ ചെയ്തതാണെന്നുമാത്രം മറുപടി പറഞ്ഞ് കരഞ്ഞുകൊണ്ടാണ് അവിടെനിന്ന് മടങ്ങിയത്. ജൂലെൈ 27നായിരുന്നു സംഭവം. പുനർജനി പദ്ധതിയിൽ ഫ്ലാറ്റ് നൽകാമെന്ന സതീശന്റെ വാക്ക് വിശ്വസിച്ച് ഞാൻ പെരുവഴിയിലായി’’– ഉഷ ബേബി പറഞ്ഞു.
2018ലെ പ്രളയത്തിലാണ് ഉഷയ്ക്കും സമീപത്തെ മൂന്ന് കുടുംബങ്ങൾക്കും വീടില്ലാതായത്. നാല് കുടുംബങ്ങൾക്കും പുനർജനി പദ്ധതിയിൽ ഫ്ലാറ്റ് നിർമിച്ചുനൽകാമെന്നായിരുന്നു സ്ഥലം എംഎൽഎ വി ഡി സതീശന്റെ വാഗ്ദാനം. ചിറ്റാറ്റുകര പറയകാട് സ്‌പോൺസർഷിപ്പിലൂടെ ലഭിച്ച അഞ്ചുസെന്റ് ഭൂമി പുനർജനി ട്രസ്റ്റിന്റെ പേരിൽ 2022ൽ ഇവർക്ക് രജിസ്റ്റർ ചെയ്തുനൽകി. ഒരുവർഷം കഴിഞ്ഞിട്ടും ഫ്ലാറ്റ് നിർമിച്ചില്ല. മാധ്യമങ്ങൾക്കുമുന്നിൽ കാര്യങ്ങൾ വ്യക്തമാക്കിയതോടെ ഉഷ ബേബി, സതീശന്റെ കണ്ണിലെ കരടായി. ഒടുവിൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇവരെ ഒഴിവാക്കി മറ്റ് മൂന്ന് കുടുംബങ്ങൾക്കായി ഫ്ലാറ്റ് നിർമിക്കുമെന്ന് പറഞ്ഞ് കല്ലിട്ടു. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് ഉഷ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഓഫീസിലെത്തിയ തന്നോട് സതീശൻ കയർത്തിട്ടുണ്ടെന്ന് ഉഷ പറഞ്ഞു. ഉഷയുടെ ഭർത്താവ് ഒന്നരവർഷംമുമ്പ് അസുഖം ബാധിച്ച് മരിച്ചിരുന്നു.









0 comments