print edition ചോദ്യപേപ്പർ മാറ്റിനൽകിയ സംഭവം: പിഎസ്-സി വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ അന്വേഷിക്കും

തിരുവനന്തപുരം: പിഎസ്‌സി അടിസ്ഥാന യോഗ്യതയുള്ള വിവിധ തസ്തികകളിലേയ്‌ക്ക് നടത്തിയ പത്താംതരം പൊതുപ്രാഥമിക പരീക്ഷയുടെ ചോദ്യക്കടലാസ് മാറ്റിനൽകിയ സംഭവം പിഎസ്‍സിയിലെ വിജിലന്‍സ് ആൻഡ് ഇന്റേണല്‍ സെക്യൂരിറ്റി ഓഫീസറുടെ (വി ആൻഡ് എസ് ഒ) നേതൃത്വത്തിൽ അന്വേഷിക്കും. പിഎസ്‍സിക്ക് പുറത്ത് നടന്ന സംഭവമായതിനാൽ എസ് പി റാങ്കിലുള്ള വി ആൻഡ് എസ് ഒ തന്നെ അന്വേഷിക്കാൻ തിങ്കളാഴ്ച ചേർന്ന പിഎസ്‍സി യോഗമാണ് തീരുമാനിച്ചത്. മാറ്റിവച്ച രണ്ടാംഘട്ട പത്താംതരം പൊതുപ്രാഥമിക പരീക്ഷ നടത്താനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. ചോദ്യപ്പേപ്പർ മാറി നൽകിയ സംഭവത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെയും സ്‌കൂളിനെയും രണ്ടാംഘട്ട പരീക്ഷ നടത്തിപ്പിൽനിന്ന് ഒഴിവാക്കാനും തീരുമാനിച്ചു. പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കും.
അന്വേഷണറിപ്പോർട്ട് കിട്ടിയശേഷം, വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കും. ആലപ്പുഴയിലെ പരീക്ഷാകേന്ദ്രത്തിൽ അഡീഷണൽ ചീഫ് സൂപ്രണ്ടായിരുന്ന പിഎസ്‍സിയിലെ ഉദ്യോഗസ്ഥന്റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായി. പിഎസ്‍സി ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഇയാൾ കോൺഗ്രസ് അനുകൂല സംഘടനയിലെ അംഗമാണ്. ആലപ്പുഴയിൽ മുസ്ലിംലീഗിന്റെ നിയന്ത്രണത്തിലുള്ള ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഉച്ചയ്‌ക്ക് നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ നൽകുകയായിരുന്നു. ഇതോടെ സംസ്ഥാനമൊട്ടാകെ നടത്താനിരുന്ന ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി.
ഈ സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ട്. ഈ ഉദ്യോഗസ്ഥനെയും ചോദ്യംചെയ്യും. ചോദ്യപേപ്പർ പൊട്ടിക്കുമ്പോൾ സാക്ഷികളായി ഒപ്പിട്ട ഉദ്യോഗസ്ഥരുടെയും ഉദ്യോഗാർഥികളുടെയും മൊഴിയെടുക്കും.










0 comments