20മുതൽ സെക്രട്ടറിയറ്റ് പടിക്കൽ റിലേ ധർണ
ഇന്ധനം നിറയ്ക്കാൻപോലും വരുമാനമില്ല; സ്വകാര്യ ബസുടമകൾ പ്രത്യക്ഷ സമരത്തിലേക്ക്

മഞ്ചേരി: സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസുടമകൾ പ്രത്യക്ഷ സമരത്തിലേക്ക്. 20മുതൽ 25വരെ തിരുവനന്തപുരം സെക്രട്ടറിയറ്റ് പടിക്കൽ റിലേ ധർണ നടത്തുമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിയെത്തുടർന്ന് സ്വകാര്യ ബസ് ഉടമകൾ പ്രതിസന്ധിയിലാണ്. സെക്രട്ടറിയറ്റ് പടിക്കൽ നടക്കുന്ന റിലേ ധർണയിൽ 20, 25 തീയതികളിൽ മൂന്ന് ജില്ലകളിൽനിന്നുള്ള ബസുടമകളും 21മുതൽ 24വരെയുള്ള ദിവസങ്ങളിൽ രണ്ട് ജില്ലകളിൽനിന്നുള്ളവരും പങ്കെടുക്കും.
ജൂൺ 15നുശേഷം പ്രിയദർശിനി ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള വരുമാനംപോലും ലഭിക്കാത്ത അവസ്ഥയാണെന്ന് ഫെഡറേഷൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ വ്യവസായവുമായി മുന്നോട്ടുപോകാനാകില്ല. സർവീസ് പൂർണമായും നിർത്തിവച്ചുള്ള തുടർസമര പരിപാടികൾക്ക് രൂപംനൽകാൻ ഫെഡറേഷന്റെ നേതൃത്വത്തിൽ ബസുടമകളും തൊഴിലാളി യൂണിയനുകളും സംയുക്ത യോഗം ചേരും. സിഐടിയു, ബിഎംഎസ് തുടങ്ങിയ ട്രേഡ് യൂണിയനുകളെ പങ്കെടുപ്പിച്ച് ചൊവ്വാഴ്‌ച തിരുവനന്തപുരത്താണ് സംയുക്ത യോഗം.
ഫെഡറേഷൻ സെൻട്രൽ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് കെ കെ തോമസ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ, ട്രഷറർ എം എസ് പ്രേംകുമാർ, ഭാരവാഹികളായ ശരണ്യ മനോജ്, കെ സത്യൻ എന്നിവർ സംസാരിച്ചു.











0 comments